'ജയിൽവാസവും വിചാരണ വൈകുന്നതും ജാമ്യത്തിന് കാരണമല്ല'; ഡൽഹി കലാപക്കേസിൽ ജാമ്യം നിഷേധിച്ച കോടതി ഉത്തരവിന്റെ വിശദാംശങ്ങൾ പുറത്ത്
ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് ഷർജീൽ ഇമാമിന്റെയും ഖാലിദ് സെയ്ഫിയുടെയും അഭിഭാഷകർ പറഞ്ഞു

ന്യൂഡൽഹി: ഡൽഹി കലാപക്കേസിൽ ഉമർ ഖാലിദ് അടക്കമുള്ളവർക്ക് ജാമ്യം നിഷേധിച്ചുകൊണ്ട് ഡൽഹി ഹൈക്കോടതി നടത്തിയത് ഗുരുതര പരാമർശങ്ങൾ. ജയിൽവാസവും വിചാരണ വൈകുന്നതും ജാമ്യത്തിന് കാരണമല്ല. എല്ലാ കേസുകളിലും ഇത് കണക്കിലെടുക്കാനാവില്ല. വർഗീയമായി ഒരു വിഭാഗത്തെ സംഘടിപ്പിക്കാനാണ് പ്രതികൾ ശ്രമിച്ചത്. ഇതിൽ ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും പങ്ക് ഗുരുതരമാണെന്നും ജസ്റ്റിസുമാരായ നവീൻ ചൗള, ഷാലിന്ദർ കൗർ എന്നിവരുടെ ബെഞ്ച് പറഞ്ഞു.
ഷർജീൽ ഇമാം, ഉമർ ഖാലിദ്, അഥർ ഖാൻ, ഖാലിദ് സെയ്ഫി, മുഹമ്മദ് സലീം ഖാൻ, ഷിഫാഉ റഹ്മാൻ, മീരാൻ ഹൈദർ, ഗുൽഫിഷ ഫാത്തിമ, ഷദാബ് അഹമ്മദ് എന്നിവർക്കാൾ കോടതി ജാമ്യം നിഷേധിച്ചത്. യുഎപിഎ ചുമത്തപ്പെട്ട ഇവർ 2020 മുതൽ ജയിലിലാണ്.
മറ്റൊരു ഉത്തരവിൽ ജസ്റ്റിസുമാരായ സുബ്രഹ്മണ്യം പ്രസാദ്, ഹരീഷ് വൈദ്യനാഥൻ ശങ്കർ എന്നിവരുടെ ബെഞ്ച് തസ്‌ലീം അഹമ്മദിന് ജാമ്യം നിഷേധിച്ചു. അഭിഭാഷകന്റെ അഭ്യർഥന പ്രകാരം തസ്‌ലീമിന്റെ കേസ് പ്രത്യേകമായി പരിഗണിക്കുകയായിരുന്നു.
ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് ഷർജീൽ ഇമാമിന്റെയും ഖാലിദ് സെയ്ഫിയുടെയും അഭിഭാഷകർ പറഞ്ഞു.
Adjust Story Font
16

