ദൂരദർശനിലൂടെ പെരുമാറ്റച്ചട്ടം ലംഘിച്ചു; മോദിക്കെതിരെ മദ്രാസ് ഹൈക്കോടതിയെ സമീപിക്കാൻ സിപിഐ
പ്രധാനമന്ത്രിക്കെതിരെ കേസെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി നൽകുന്നത്

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയിൽ സിപിഐ ഇന്ന് മദ്രാസ് ഹൈക്കോടതിയെ സമീപിക്കും. പ്രധാനമന്ത്രിക്കെതിരെ കേസെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി നൽകുന്നത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ദൂരദർശനിലൂടെ രാഷ്ട്രീയ പ്രസംഗം നടത്തി എന്നതിനെതിരെയാണ് പ്രധാനമായും നിയമപോരാട്ടം.
തെരഞ്ഞെടുപ്പ് കമ്മീഷന് നേരത്തെ പരാതി നൽകിയിരുന്നെങ്കിലും അതിൽ നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് സിപിഐ കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്. പി. സന്തോഷ് കുമാർ എം.പി, സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, എഐസിസി അംഗം അനിൽ അക്കര എന്നിവരും മറ്റ് ചില വ്യക്തികളുമാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് പരാതി നൽകിയിരിക്കുന്നത്. പരാതി ലഭിച്ചിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല.
പ്രധാനമന്ത്രിയുടെ പ്രസംഗം പൂർണമായും രാഷ്ട്രീയപരമാണെന്നും അത് സർക്കാർ വിനിമയമായി കണക്കാക്കാൻ കഴിയില്ലെന്നുമാണ് പരാതിക്കാരുടെ ആരോപണം. അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ, പ്രതിപക്ഷ പാർട്ടികളെ ലക്ഷ്യം വെച്ചുള്ള ഇത്തരം പ്രസംഗങ്ങൾ വോട്ടർമാരെ സ്വാധീനിക്കാനുള്ള ശ്രമമാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. പൊതു പ്രക്ഷേപണ സംവിധാനമായ ദൂരദർശൻ ഇത്തരത്തിൽ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നത് സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് അട്ടിമറിക്കലാണെന്ന് ഹരജിയിൽ വ്യക്തമാക്കുന്നു.
സർക്കാർ സംവിധാനങ്ങളും പൊതു ഫണ്ടും ഉപയോഗിച്ച് നടത്തുന്ന ഇത്തരം പ്രക്ഷേപണങ്ങൾ പെരുമാറ്റച്ചട്ടത്തിന്റെ കടുത്ത ലംഘനമാണെന്ന് സിപിഐ ആരോപിക്കുന്നു. കമ്മീഷന്റെ ഭാഗത്തുനിന്നുള്ള നിസ്സംഗത ഭരണഘടനാ സ്ഥാപനത്തിലുള്ള വിശ്വാസ്യതയെ തകർക്കുമെന്നും, അതിനാൽ കോടതി ഇടപെട്ട് അടിയന്തര നടപടി സ്വീകരിക്കണമെന്നുമാണ് ഹരജിയിലെ പ്രധാന ആവശ്യം. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ മദ്രാസ് ഹൈക്കോടതിയുടെ നിലപാട് ഏറെ നിർണ്ണായകമാകും.
Adjust Story Font
16

