നണ്ണിലത്ത് എസ്‍ഡിപിഐ സ്ഥാനാർഥിക്ക് വേണ്ടി ഒരുമിച്ച് പ്രചാരണം നടത്തി സിപിഎമ്മും കോൺഗ്രസും ലീഗും
മുസ്‌ലിം വോട്ടുകൾ കാൽ ലക്ഷം മാത്രമുള്ള നണ്ണിലത്ത് ഡിഎംകെയുടെ കരുത്തിൽ വിജയിക്കാമെന്നാണ് എസ്‍ഡിപിഐയുടെ പ്രതീക്ഷ

ചെന്നൈ: നിയസഭാ തെരഞ്ഞെടുപ്പിനായി സിപിഎമ്മും കോൺഗ്രസും ലീഗും ഒരുമിച്ചാണ് തമിഴ്നാട്ടിലെ നണ്ണിലത്തെ എസ്ഡിപിഐ സ്ഥാനാർഥിക്ക് വേണ്ടി പ്രചാരണം നടത്തുന്നത്. കേരളത്തിലെ വൈരമൊന്നും തമിഴ്നാട്ടിൽ ഇല്ലെന്ന് മാത്രമല്ല ഡിഎംകെ സഖ്യത്തിൽ വളരെ ഐക്യത്തോടെയാണ് ഇവരുടെ പ്രവർത്തനം നടക്കുന്നത്.
എസ്‍ഡിപിഐക്ക് ഡിഎംകെ സഖ്യം അനുവദിച്ച ഏക സീറ്റാണ് തിരുവാരൂർ ജില്ലയിലെ നണ്ണിലം. എസ്‍ഡിപിഐ സംസ്ഥാന പ്രസിസന്‍റ് മുഹമ്മദ് മുബാറക് ആണ് സ്ഥാനാർഥി. മുസ്‌ലിം വോട്ടുകൾ കാൽ ലക്ഷം മാത്രമുള്ള നണ്ണിലത്ത് ഡിഎംകെയുടെ കരുത്തിൽ വിജയിക്കാമെന്നാണ് എസ്‍ഡിപിഐയുടെ പ്രതീക്ഷ.
ഇടതുപാർട്ടികളിൽ സിപിഐക്കാണ് നണ്ണിലത്ത് ശക്തിയുള്ളത്. സിപിഎമ്മും മുസ്‍ലിം ലീഗും കോൺഗ്രസുമെല്ലാം പ്രചാരണത്തിൽ സജീവമാണ്. 2006 ൽ സിപിഐ വിജയിച്ച നണ്ണിലത്ത് പിന്നീട് നടന്ന മൂന്ന് തെരഞ്ഞെടുപ്പിലും അണ്ണാ ഡിഎംകെയാണ് വിജയിച്ചത്. ഡിഎംകെ മുന്നണിയുടെ ശക്തിയും കേന്ദ്രവിരുദ്ധ പോരാട്ടവും വോട്ടായി മാറിയാൽ പാർലമെൻ്ററി രാഷ്ട്രീയത്തിൽ എസ്ഡിപിഐക്ക് ചരിത്രം രചിക്കാം.
അതേസമയം,തമിഴ്‌നാട് നിയമസഭാതെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന ലാപ്പിലേക്ക് കടന്നിരിക്കുകയാണ്. ചൊവ്വാഴ്ച പരസ്യ പ്രചാരണം അവസാനിക്കും. വ്യാഴാഴ്ചയാണ് തെരഞ്ഞെടുപ്പ്. നടൻ വിജയ് തമിഴക വെട്രി കഴകം എന്ന പാർട്ടി രൂപീകരിച്ച ശേഷം നടക്കുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിത്. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‌റെ നേതൃത്വത്തിലും വലിയ രീതിയിലുള്ള പ്രചാരണമാണ് തമിഴ്‌നാട്ടിൽ നടക്കുന്നത്.
Adjust Story Font
16

