'രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള ആക്രമണം': ഇന്ത്യ-യുഎസ് വ്യാപാരക്കരാറിൽ വിമർശനവുമായി സിപിഎം പോളിറ്റ് ബ്യൂറോ
കരാറിന്റെ പൂർണ്ണരൂപം പാർലമെന്റിൽ വെക്കണമെന്നും പോളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു.

ന്യൂഡല്‍ഹി: ഇന്ത്യ-യുഎസ് വ്യാപാരക്കരാറിൽ വിമർശനവുമായി സിപിഎം പോളിറ്റ് ബ്യൂറോ. രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള ആക്രമണമാണ് കരാറെന്ന് പോളിറ്റ്ബ്യൂറോ കുറ്റപ്പെടുത്തി. കാർഷിക മേഖലയെ പ്രതികൂലമായി ബാധിക്കുന്നതാണിത്. കരാറിന്റെ പൂർണ്ണരൂപം പാർലമെന്റിൽ വെക്കണമെന്നും പോളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു.
കാർഷിക മേഖലയ്ക്കും, സാമ്പത്തിക വ്യവസ്ഥയ്ക്കും നേരെയുള്ള ആക്രമണമാണ് ഉണ്ടായിരിക്കുന്നത്. അമേരിക്കയിൽ നിന്നുള്ള പരുത്തി, നട്സ്, സോയബീൻ ഓയിൽ തുടങ്ങിയ ഭക്ഷ്യ - കാർഷിക ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ പൂർണ്ണമായും ഒഴിവാക്കിയത് ഇന്ത്യൻ കർഷകരെ വലിയ പ്രതിസന്ധിയിലാക്കും. ഇത് അമേരിക്കൻ താൽപര്യങ്ങൾക്ക് മുന്നിൽ കേന്ദ്ര സർക്കാർ നടത്തിയ കീഴടങ്ങലാണെന്നും സിപിഎം വിമർശിച്ചു.
അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് നൽകിയ ഇളവുകൾ ഇതിനോടകം തന്നെ ദുരിതത്തിലായ ഇന്ത്യൻ ആപ്പിൾ കർഷകരുടെ നില കൂടുതൽ പരുങ്ങലിലാക്കും. ആഭ്യന്തര വിപണിയിൽ വിദേശ ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുന്നത് പാവപ്പെട്ട കർഷകരുടെ ഉപജീവനമാർഗം തകർക്കാനേ ഉപകരിക്കൂ. കാർഷിക ഉൽപ്പന്നങ്ങൾക്ക് ഇറക്കുമതി നിയന്ത്രണങ്ങളില്ലാത്തത് രാജ്യത്തെ സ്വയംപര്യാപ്തതയെ ബാധിക്കുമെന്നും സാമ്പത്തിക പരമാധികാരം പണയപ്പെടുത്തുന്ന ഇത്തരം നടപടികളിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും സിപിഎം ആവശ്യപ്പെട്ടു.
Adjust Story Font
16

