‘മറ്റ് പുരുഷന്മാരോട് സംസാരിക്കുന്നു’; പെൺസുഹൃത്തിനെ ഹോട്ടൽ മുറിയിൽ കൊലപ്പെടുത്തി യുവാവ്, പിന്നാലെ ആത്മഹത്യാശ്രമം
പ്രതിയുടെ മൊഴിയും മറ്റ് തെളിവുകളും പരിശോധിച്ചുവരികയാണ്

ഗുവാഹത്തി: യുവതിയെ ഹോട്ടൽ മുറിയിൽ കൊലപ്പെടുത്തിയെന്ന കേസിൽ 22കാരൻ അറസ്റ്റിൽ. അസമിലെ കാംരൂപ് റൂറൽ ജില്ലയിൽ രംഗിയ റെയിൽവേ സ്റ്റേഷന് സമീപത്തെ ഹോട്ടലിലാണ് സംഭവം. 23കാരിയായ മലിനി ഗുരിയയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചതായും പൊലീസ് അറിയിച്ചു.
ഉദാൽഗുരി സ്വദേശിയായ അഭിജിത് കിൻഡോയാണ് അറസ്റ്റിലായത്. യുവതിക്ക് മറ്റുള്ളവരുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി പൊലീസിനോട് പറഞ്ഞതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. എന്നാൽ കൊലപാതകത്തിന്റെ യഥാർഥ കാരണം അന്വേഷണത്തിലൂടെ മാത്രമേ സ്ഥിരീകരിക്കാനാകൂവെന്നും പൊലീസ് അറിയിച്ചു.
ചെന്നൈയിൽ നിന്ന് രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് മലിനി കഴിഞ്ഞ ദിവസം രാത്രി രംഗിയയിലെത്തിയത്. റെയിൽവേ സ്റ്റേഷനിലെത്തിയ ഇവരെ സ്വീകരിക്കാൻ കിൻഡോയും എത്തിയിരുന്നു. തുടർന്ന് ഇരുവരും രംഗിയയിലെ ഒരേ ഹോട്ടലിൽ താമസിച്ചു.
മലിനിയുടെ സുഹൃത്തുക്കളുടെ മൊഴിപ്രകാരം കിൻഡോ ഹോട്ടലിൽ തനിക്കായി പ്രത്യേക മുറി ബുക്ക് ചെയ്തിരുന്നു. എന്നാൽ രാത്രി വൈകി മലിനി താമസിച്ചിരുന്ന മുറിയിലെത്തുകയും അവിടെ തുടരുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
രാവിലെ മലിനിയുടെ സുഹൃത്തുക്കളെ കിൻഡോ ഫോണിൽ വിളിച്ച് യുവതിയെ കൊലപ്പെടുത്തിയെന്നും താനും ജീവനൊടുക്കുമെന്നും അറിയിച്ചതായാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. തുടർന്ന് സുഹൃത്തുക്കളുടെ വിവരത്തെ അടിസ്ഥാനമാക്കി റെയിൽവേ ഇൻസ്പെക്ടർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് സംഘം ഹോട്ടലിലെത്തിയപ്പോൾ മലിനിയെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. സമീപത്തുണ്ടായിരുന്ന കിൻഡോയെ കസ്റ്റഡിയിലെടുത്തു. ആക്രമണത്തിൽ ഇയാൾക്കും പരുക്കേറ്റിരുന്നതിനാൽ ചികിത്സയ്ക്കായി സർക്കാർ ആശുപത്രിയിലെത്തിച്ചു. പിന്നീട് കൊലപാതകക്കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി.
കൊലപാതകത്തിന് ഉപയോഗിച്ചതായി കരുതുന്ന കത്രികയും മറ്റ് വസ്തുക്കളും പൊലീസ് കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. ഗുവാഹത്തിയിൽ നിന്നുള്ള ഫോറൻസിക് സംഘം ഹോട്ടലിലെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു.
മലിനിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഗുവാഹത്തി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുടുംബാംഗങ്ങളെ വിവരമറിയിച്ചതായി പൊലീസ് പറഞ്ഞു.
സംഭവത്തിന് പിന്നിലെ യഥാർഥ കാരണം ഇപ്പോഴും പൂർണമായി വ്യക്തമായിട്ടില്ല. പ്രതിയുടെ മൊഴിയും മറ്റ് തെളിവുകളും പരിശോധിച്ചുവരികയാണ്. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
Adjust Story Font
16

