റീൽസ് ഷൂട്ട് ചെയ്യാൻ ഓടുന്ന ബസുകളുടെ വാതില്‍ തുറന്ന് ബൈക്ക് യാത്രികന്‍റെ അഭ്യാസ പ്രകടനം; 22കാരനെ 'പൊക്കി' പൊലീസ്
തിരക്കേറിയ റോഡുകളിലാണ് ബസുകൾ, കാറുകൾ, ഓട്ടോകൾ എന്നിവയുടെ അടുത്തെത്തി വാതിലുകൾ വലിച്ച് തുറന്നിട്ട് ഇയാള്‍ സ്ഥലം വിടുന്നത്

- Published:
18 Feb 2026 10:41 AM IST

ന്യൂഡൽഹി: ഇന്‍സ്റ്റഗ്രാം റീലിന് വേണ്ടി എന്ത് സാഹസത്തിനും മുതിരാത്തവരാണ് ഇന്നത്തെ യുവതലമുറയിലെ ഒട്ടുമിക്ക പേരും. ലൈക്കുകൾ, വ്യൂസ്, ഫോളോവേഴ്സ് എന്നിവയ്ക്ക് വേണ്ടി എന്ത് വിലയും കൊടുക്കാൻ ഇവര്‍ തയ്യാറാണ്. ജീവന്‍ പോലും അപകടത്തിലാക്കിയാണ് പലരും റീലുകള്‍ ഷൂട്ട് ചെയ്യുന്നത്. വൈറലാകാന്‍ വേണ്ടി മറ്റുള്ളവരുടെ ജീവന്‍പോലും പണയം വെച്ച് റീല്‍ ഷൂട്ട് ചെയ്ത 22കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
വടക്കുകിഴക്കൻ ഡൽഹിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. നമ്പർ പ്ലേറ്റ് പോലും ഇല്ലാത്ത ബൈക്കില്‍ സഞ്ചരിച്ച യുവാവ് ഓടുന്ന ബസുകളുടെയും ഓട്ടോറിക്ഷകളുടെയും വാതില്‍ തുറന്നിടുന്ന രീതിയിലാണ് റീല്‍സ് ഷൂട്ട് ചെയ്തത്. തിരക്കേറിയ റോഡുകളിലാണ് ബസുകൾ, കാറുകൾ, ഓട്ടോകൾ എന്നിവയുടെ അടുത്തെത്തി വാതിലുകൾ വലിച്ച് തുറന്നിട്ട് ഇയാള്‍ സ്ഥലം വിടുന്നത്. പിറകിലുള്ള വാഹനത്തില്‍ നിന്ന് ഇതെല്ലാം മറ്റാരോ ഷൂട്ടും ചെയ്യുന്നുണ്ട്. വാഹനങ്ങളിലെ ഡ്രൈവറുടെ മാത്രമല്ല, മുഴുവന്‍ യാത്രക്കാരുടെ ജീവന്‍ പോലും അപകടത്തിലാകുന്നതായിരുന്നതായിരുന്നു യുവാവിന്‍റെ അഭ്യാസ പ്രകടനം.
ഫെബ്രുവരി 16 ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലാണ് ഈ ഞെട്ടിപ്പിക്കുന്ന വിഡിയോ വൈറലായത്. പൊതുജനസുരക്ഷക്ക് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്നതായിരുന്നു യുവാവിന്‍റെ റീലുകള്‍. വൈറൽ റീൽ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ന്യൂ ഉസ്മാൻപൂർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും കൂടുതൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു.
പ്രതിയെ തിരിച്ചറിയുന്നതിനും കണ്ടെത്തുന്നതിനുമായി പ്രത്യേക അന്വേഷണ സംഘത്തെയും രൂപീകരിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന് ശേഷമാണ് ബൈക്ക് യാത്രികനെ തിരിച്ചറിയാന്‍ കഴിഞ്ഞത്. ഖജൂരി ഖാസിലെ താമസക്കാരനായ തുഷാർ പുനിയയാണ് പ്രതിയെന്ന് പൊലീസ് കണ്ടെത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കുറ്റകൃത്യത്തിന് ഉപയോഗിച്ച ബൈക്കുകളും ഇയാളുടെ കൈവശം നിന്ന് കണ്ടെടുത്തു. പ്രതി മുമ്പ് സമാനമായ സംഭവങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താൻ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.
Adjust Story Font
16
