നവവധു ഫ്ലാറ്റിന്റെ മൂന്നാം നിലയിൽ നിന്ന് വീണു മരിച്ചു; ഭർത്താവിനെതിരെ സ്ത്രീധന പീഡന ആരോപണവുമായി കുടുംബം
ഒരു സ്വകാര്യ കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവായി ജോലി ചെയ്യുകയായിരുന്ന ആകൃതിയുടെ വിവാഹം ഏപ്രിൽ 24-നായിരുന്നു. ആകൃതിയുടേയും ഭർത്താവിന്റേയും പ്രണയവിവാഹമായിരുന്നു.

- Published:
6 July 2026 5:34 PM IST

ന്യൂഡൽഹി: തെക്കൻ ഡൽഹിയിലെ ലോധി കോളനി പ്രദേശത്തെ റെസിഡൻഷ്യൽ കോംപ്ലക്സിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് 28 വയസ്സുള്ള നവവധു മരിച്ച സംഭവത്തിൽ സ്ത്രീധന പീഡന-കൊലപാതക ആരോപണവുമായി കുടുംബം. പുഷ്പ് വിഹാർ സ്വദേശിനിയായ ആകൃതിയാണ് ശനിയാഴ്ച പാലിക കുഞ്ചിലെ ബി-ബ്ലോക്ക് എൻഡിഎംസി ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ചത്. വീഴ്ചയെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ആകൃതിയെ ഉടൻ തന്നെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ) എത്തിച്ചെങ്കിലും ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നു.
ഒരു സ്വകാര്യ കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവായി ജോലി ചെയ്യുകയായിരുന്ന ആകൃതിയുടെ വിവാഹം ഏപ്രിൽ 24-നായിരുന്നു. ആകൃതിയുടേയും ഭർത്താവിന്റേയും പ്രണയവിവാഹമായിരുന്നു. വിവാഹം കഴിഞ്ഞ് രണ്ടരമാസത്തിനുള്ളിലാണ് ദാരുണ സംഭവം. ആകൃതി ആത്മഹത്യ ചെയ്യാനുള്ള സാധ്യത പൂർണമായും തള്ളിക്കളയുകയാണ് കുടുംബം. സ്ത്രീധനത്തെ ചൊല്ലി ഭർത്താവും കുടുംബാംഗങ്ങളും ചേർന്ന് ആകൃതിയെ കൊലപ്പെടുത്തിയതാണെന്നാണ് കുടുംബത്തിന്റെ ആരോപണം. കുറ്റക്കാരെ സംരക്ഷിക്കുന്നതിനും കേസ് ഒതുക്കിതീർക്കുന്നതിനുമായിട്ടാണ് ആകൃതിയുടെ മരണത്തെ ആത്മഹത്യയായി ചിത്രീകരിക്കാൻ ശ്രമിക്കുന്നതെന്ന് ഇളയ സഹോദരൻ ആരോപിച്ചു.
വിവാഹത്തിന് പിന്നാലെ ഭർത്താവ് ആകൃതിയെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായി കുടുംബം ആരോപിക്കുന്നുണ്ട്. അതേസമയം, അന്വേഷണത്തിന്റെ എല്ലാ വശങ്ങളും പൂർണമായി പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.
(ആത്മഹത്യ പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)
Adjust Story Font
16
