'റാലിക്കെത്താൻ മനപ്പൂർവം വൈകി': കരൂർ ദുരന്തത്തിൽ വിജയ്‌ക്കെതിരെ ഗുരുതര കണ്ടെത്തലുമായി പൊലീസ്
''പൊലീസ് പലതവണ മുന്നറിയിപ്പ് നൽകിയിട്ടും സംഘാടകർ ഒന്നും ചെയ്തില്ല''

കരൂരില്‍ സംഘടിപ്പിച്ച വിജയ്‌യുടെ റാലി | Photo TVK X Account
ചെന്നൈ: കരൂർ ദുരന്തത്തിൽ ടിവികെ അധ്യക്ഷൻ വിജയ്ക്കെതിര പൊലീസിന്റെ ഗുരുതര കണ്ടെത്തലുകൾ.
കരൂരിലെ റാലിക്കെത്താൻ മനപൂർവ്വം നാല് മണിക്കൂർ വൈകി, അനുമതിയില്ലാതെ റോഡ് ഷോ നടത്തിയെന്നും ജനക്കൂട്ടത്തെ ആകർഷിക്കാനും ശക്തിപ്രകടനത്തിനുമായാണ് ശ്രമിച്ചതെന്നുമാണ് എഫ്ഐആറില്‍ പറയുന്നു. പകർപ്പ് മീഡിയവണിന് ലഭിച്ചു.
'വിജയ് നാല് മണിക്കൂർ മനപ്പൂർവം വൈകിപ്പിച്ചു. ഇതാണ് ആളുകൾ തടിച്ചു കൂടാൻ കാരണമായത്. പൊലീസ് പലതവണ മുന്നറിയിപ്പ് നൽകിയിട്ടും സംഘാടകർ ഒന്നും ചെയ്തില്ല. പ്രവർത്തകർ മരങ്ങളിലും ചെറിയ ഷെഡുകളിലും കയറി ഇരുന്നെങ്കിലും അവ തകർന്നു താഴെ നിൽക്കുന്നവരുടെ മുകളിലേക്ക് വീണതാണ് ദുരന്തത്തിന് കാരണമായത്. പതിനായിരം പേർക്ക് ആണ് അനുമതി നൽകിയത്. എന്നാൽ 25000 പേർ പങ്കെടുപ്പിച്ചു'- എഫ്ഐആറിൽ പറയുന്നു.
ദുരന്തത്തിന് പിന്നാലെ വിജയ്‍യുടെ വീടിന് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ചെന്നൈയിലെ നീലാങ്കരൈയിലുള്ള വിജയ്‍യുടെ വസതിക്ക് ബോംബ് ഭീഷണി ലഭിച്ചിരുന്നു. ഇതോടെ സുരക്ഷ ശക്തമാക്കി. ചെന്നൈ സിറ്റി പൊലീസിനെയും സിആർപിഎഫ് ഉദ്യോഗസ്ഥരെയും വീടിന് ചുറ്റും വിന്യസിച്ചു. ബോംബ് സ്ക്വാഡ് സ്നിഫർ നായ്ക്കളെ എത്തിച്ച് പരിശോധന നടത്തി.
അതേസമയം ടിവികെ ജനറൽ സെക്രട്ടറി എൻ. ആനന്ദ് അടക്കമുള്ളവർക്ക് പൊലീസ് സമൻസ് അയച്ചേക്കുമെന്ന് സൂചനയുണ്ട്. ആനന്ദ് ഉൾപ്പെടെ ഉള്ള 4 പേർക്ക് എതിരെ കരൂർ പൊലീസ് കേസ് എടുത്തിരുന്നു. ഇതിനിടെ വിജയ്‌യെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് നാമക്കല്ലില്‍ വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. തമിഴ്നാട് വിദ്യാര്‍ഥി സംഘത്തിന്‍റെ പേരിലുള്ള പോസ്റ്ററുകളില്‍ മരണങ്ങള്‍ക്ക് ഉത്തരവാദി വിജയ് എന്നാണ് ആരോപണം.
Adjust Story Font
16

