Quantcast

എട്ട് വർഷത്തിനിടെ ജയിലിന് പുറത്തിറങ്ങുന്നത് 14-ാം തവണ; ബലാത്സംഗക്കേസിൽ ജയിലിൽ കഴിയുന്ന ഗുർമീത് റാം റഹിമിന് വീണ്ടും 40 ദിവസത്തെ പരോൾ

മൂന്ന് മാസം മുമ്പാണ് ഗുർമീത് റാം റഹിമിന് 21 ദിവസത്തെ പരോൾ ലഭിച്ചത്

MediaOne Logo

Web Desk

  • Published:

    5 Aug 2025 1:47 PM IST

എട്ട് വർഷത്തിനിടെ ജയിലിന് പുറത്തിറങ്ങുന്നത് 14-ാം തവണ; ബലാത്സംഗക്കേസിൽ ജയിലിൽ കഴിയുന്ന ഗുർമീത് റാം റഹിമിന് വീണ്ടും 40 ദിവസത്തെ പരോൾ
X

സിർസ: ദേര സച്ച സൗദ നേതാവും ബലാത്സംഗ കേസിലെ പ്രതിയുമായ ഗുർമീത് റാം റഹീം സിങ് വീണ്ടും പരോളിൽ. 40 ദിവസത്തെ പരോളാണ് ഗുർമീത് റാം റഹിമിന് ലഭിച്ചത്. 2017ൽ അറസ്റ്റിലായതിനു ശേഷം ഇത് 14ാം തവണയാണ് ഇയാൾക്ക് പരോൾ ലഭിക്കുന്നത്. മൂന്ന് മാസം മുമ്പാണ് 21 ദിവസത്തെ പരോൾ ലഭിച്ചത്.

രണ്ട് ശിഷ്യരെ ബലാത്സംഗം ചെയ്തതിന് 2017ലാണ് കോടതി 20 വര്‍ഷത്തെ തടവ് ശിക്ഷ ഗുര്‍മീതിന് നല്‍കിയത്. 2019ല്‍, മാധ്യമപ്രവർത്തകനായ രാം ചന്ദര്‍ ഛത്രപതിയുടെ കൊലപാതകത്തിനും ഗുര്‍മീതിനേയും മറ്റ് മൂന്ന് പേരേയും ശിക്ഷിച്ചിരുന്നു. 2002ല്‍ തന്റെ മാനേജര്‍ രഞ്ജിത് സിങ്ങിനെ കൊലപ്പെടുത്തിയ കേസില്‍ ഗുര്‍മീത് റാം റഹീമിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചെങ്കിലും 2024ല്‍ അന്വേഷണത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി കുറ്റവിമുക്തനാക്കി.

ഈ വര്‍ഷം മാത്രം ഗുര്‍മീത് റാം റഹീമിന് മൂന്ന് തവണ പരോള്‍ ലഭിച്ചിട്ടുണ്ട്. ജനുവരില്‍ 20 ദിവസത്തേയും ഏപ്രലില്‍ 21 ദിവസത്തേയും പരോളിന് ശേഷമാണ് ഇപ്പോള്‍ 40 ദിവസത്തെ പരോളിന് പുറത്തിറങ്ങിയിരിക്കുന്നത്. ഇന്ന് രാവിലെ ഗുർമീത് റാം റഹീം ഹരിയാനയിലെ സിർസയിലുള്ള ദേര ആശ്രമത്തിലേക്ക് പോയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

പഞ്ചാബ്-ഹരിയാണ നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടങ്ങളിലും ഗുര്‍മീത് റാം റഹീമിന് പരോളുകള്‍ അനുവദിച്ചിരുന്നു. 2022-ല്‍ ഇയാള്‍ മൂന്ന് തവണ ജയിലില്‍ നിന്ന് പുറത്തിറങ്ങി - ആദ്യം ഫെബ്രുവരിയില്‍ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് 21 ദിവസത്തേക്ക്, പിന്നീട് ജൂണില്‍ ഹരിയാണയില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ ഒരു മാസത്തേക്ക്, തുടര്‍ന്ന് ഒക്ടോബറില്‍ ഹരിയാണ ഉപതിരഞ്ഞെടുപ്പ് സമയത്ത് 40 ദിവസത്തേക്കും. അതിനുമുമ്പ്, 2020 ഒക്ടോബറില്‍ ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍, ഇയാള്‍ 40 ദിവസത്തെ പരോളില്‍ പുറത്തിറങ്ങിയിരുന്നു.

TAGS :

Next Story