കർണാടകയിലെ മുഖ്യമന്ത്രിസ്ഥാനം: ചർച്ചകൾ വീണ്ടും സജീവമാകുന്നു, അഞ്ച് വർഷം പൂർത്തിയാക്കുമെന്ന് സിദ്ധരാമയ്യ
കഴിഞ്ഞ ദിവസം ശിവകുമാറിന്റെ ബന്ധു കൂടിയായ കോൺഗ്രസ് എംഎൽഎ എച്ച്.ഡി.രംഗനാഥും മുൻ എംപി എൽ.ആർ.ശിവരാമ ഗൗഡയും വിഷയം ഉന്നയിച്ചതോടെയാണ് നേതൃമാറ്റ വിഷയം വീണ്ടും സജീവമായത്

ഡി.കെ ശിവകുമാര്‍- സിദ്ധരാമയ്യ Photo-PTI
ബെംഗളൂരു: നവംബറിൽ കര്‍ണാടക കോണ്‍ഗ്രസ് സർക്കാർ രണ്ടര വർഷം പിന്നിടാനിരിക്കെ, മുഖ്യമന്ത്രി സ്ഥാനം കൈമാറുന്നതിൽ വീണ്ടും ചർച്ച തലപൊക്കുന്നു.
രണ്ടര വർഷത്തിനു ശേഷം മുഖ്യമന്ത്രിക്കസേര ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന് ഒഴിഞ്ഞു കൊടുക്കാമെന്ന രഹസ്യ ധാരണയിലാണ് 2023 മേയിൽ സിദ്ധരാമയ്യ അധികാരമേറ്റതെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം ശിവകുമാറിന്റെ ബന്ധു കൂടിയായ കോൺഗ്രസ് എംഎൽഎ എച്ച്.ഡി.രംഗനാഥും മുൻ എംപി എൽ.ആർ.ശിവരാമ ഗൗഡയും വിഷയം ഉന്നയിച്ചതോടെയാണ് നേതൃമാറ്റ വിഷയം വീണ്ടും സജീവമായത്.
പിസിസി അധ്യക്ഷൻ കൂടിയായ ശിവകുമാർ മുഖ്യമന്ത്രിയാകുമെന്ന് പ്രസ്താവിച്ചതിന് ഇരുവർക്കും താക്കീതും അച്ചടക്കസമിതി നോട്ടിസും നൽകി. വർഷാദ്യം ഇതിന്റെ പേരിൽ ശിവകുമാർ അനുകൂലികൾക്ക് എഐസിസി താക്കീതു നൽകിയിരുന്നു. ഇതിനിടെ, 5 വർഷവും താൻ മുഖ്യമന്ത്രിയായി തുടരുമെന്നു സിദ്ധരാമയ്യ ആവർത്തിച്ചിട്ടുണ്ട്. താൻ മുഖ്യമന്ത്രിയാകണോ എന്ന കാര്യത്തിൽ എഐസിസി അന്തിമ തീരുമാനമെടുക്കുമെന്നാണു ശിവകുമാറിന്റെ പക്ഷം.
അതേസമയം കര്‍ണാടകയില്‍ മുഖ്യമന്ത്രി പദത്തില്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുമെന്ന് സിദ്ധരാമയ്യ വ്യക്തമാക്കിയത്. രണ്ടരവര്‍ഷം പൂര്‍ത്തിയാക്കി. ഇനിയും രണ്ടരവര്‍ഷംകൂടി അധികാരത്തില്‍ തുടരും' - അദ്ദേഹം പറഞ്ഞു. ഡി.കെ. ശിവകുമാറിന്റെ നേതൃത്വ സാധ്യതകളെ പരസ്യമായി പിന്തുണച്ചായിരുന്നു എച്ച്.ഡി രംഗനാഥ് രംഗത്തെത്തിയത്.
Adjust Story Font
16

