നേതൃമാറ്റ ചർച്ചകളിൽ മൗനം പാലിച്ച് ഡി.കെ ശിവകുമാർ;'വായ തുറക്കരുത്' എന്ന് അനുയായികൾക്ക് കർശന നിർദ്ദേശം
ഫെബ്രുവരി 26-ന് ശിവകുമാർ വീണ്ടും ഡൽഹിയിലെത്തി പാർട്ടി ഉന്നത നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന

- Published:
23 Feb 2026 11:00 AM IST

ബംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള അഭ്യൂഹങ്ങൾ ശക്തിപ്പെടുന്നതിനിടെ തന്നെ പിന്തുണക്കുന്ന എംഎൽഎമാരോട് പരസ്യ പ്രതികരണം പാടില്ലെന്ന കർശനം നിർദേശം നൽകി ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. തന്റെ ഡൽഹി സന്ദർശനവും പ്രിയങ്ക ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയും കർണാടകയിലെ രാഷ്ട്രീയ ചർച്ചകൾക്കല്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.അസം നിയമസഭാ തെരഞ്ഞെടുപ്പിലെ എഐസിസി നിരീക്ഷകനായിട്ടുള്ള തന്റെ സന്ദർശനം അതുമായി ബന്ധപ്പെട്ടായിരുന്നുവെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
'പ്രിയങ്ക ഗാന്ധിയുമായി സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ ചർച്ച ചെയ്തിട്ടില്ല. എല്ലായിടത്തും ചർച്ച ചെയ്യേണ്ട ഒന്നല്ല രാഷ്ട്രീയം, അത് പൊതുമധ്യത്തിൽ പറയേണ്ട കാര്യവുമല്ലെന്ന് ഡി.കെ ശിവകുമാർ പറഞ്ഞു. തന്നെ പിന്തുണക്കുന്ന എംഎൽഎമാരോട് നേതൃമാറ്റത്തെ കുറിച്ചുള്ള ചർച്ചകൾ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിദ്ധരാമയ്യ ക്യാമ്പിലെ ഭൂരിഭാഗം എംഎൽഎമാരും വിദേശയാത്രയിലായിരിക്കുന്ന സാഹചര്യത്തിലാണ് തന്റെ പക്ഷത്തുള്ളവരോട് സംയമനം പാലിക്കാൻ ശിവകുമാർ ആവശ്യപ്പെട്ടിരിക്കുന്നത്. 'എല്ലാവരും വായ അടച്ചിരിക്കണം. ഇപ്പോൾ ഒന്നും മിണ്ടരുത്. തിരിച്ചെത്തുമ്പോൾ അവരോട് സംസാരിച്ചോളാം,' എന്ന് അദ്ദേഹം അനുയായികളോട് പറഞ്ഞു.
നേതൃമാറ്റത്തെക്കുറിച്ച് ഹൈക്കമാൻഡ് ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നും അതുവരെ അനാവശ്യ പ്രസ്താവനകൾ നടത്തി പാർട്ടിയിൽ ആശയക്കുഴപ്പം ഉണ്ടാക്കരുതെന്നുമാണ് ഡി.കെ ശിവകുമാറിന്റെ നിലപാട്. ഫെബ്രുവരി 26-ന് ശിവകുമാർ വീണ്ടും ഡൽഹിയിലെത്തി പാർട്ടി ഉന്നത നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. ഇതോടെ കർണാടകയിലെ നേതൃമാറ്റ ചർച്ചകളിൽ അന്തിമ തീരുമാനം ഉണ്ടായേക്കും.
Adjust Story Font
16
