രണ്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് ചുമ, ജലദോഷം എന്നിവയുടെ മരുന്നുകൾ നൽകരുത്; നിർദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം
ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ മരുന്നുകൾ ഉപയോഗിക്കാവൂ എന്നും ആരോഗ്യ മന്ത്രാലയം നിർദേശം നൽകി

Photo|Special Arrangement
ന്യൂഡൽഹി: കഫ്സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ചതിന്റെ പശ്ചാത്തലത്തിൽ മാർഗ്ഗ നിർദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. രണ്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് ചുമ, ജലദോഷം എന്നിവയുടെ മരുന്നുകൾ വിതരണം ചെയ്യരുതെന്നും ഡോക്ടറുടെ നിർദേശപ്രകാരമേ മരുന്നുകൾ ഉപയോഗിക്കാവൂ എന്നും ആരോഗ്യ മന്ത്രാലയം നിർദേശം നൽകി.
മരുന്ന് ഇതര രീതികൾ ആയിരിക്കണം രോഗികൾക്ക് നൽകേണ്ട പ്രാഥമിക പരിചരണം. എല്ലാ ആരോഗ്യ സ്ഥാപനങ്ങളും ഇത്തരം മരുന്നുകളുടെ ഗുണനിലവാരം ഉറപ്പ് വരുത്തി മാത്രം ഉപയോഗിക്കുക. മരുന്ന് നിർദേശിക്കുന്നതിൽ സ്വകാര്യ സ്ഥാപനങ്ങളടക്കം ജാഗ്രത പാലിക്കാനും നിർദേശമുണ്ട്. ഈ മാർഗനിർദേശം സംസ്ഥാനങ്ങളിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളും കർശനമായി പാലിക്കണമെന്നും കേന്ദ്രം മുന്നറിയിപ്പിൽ ചൂണ്ടിക്കാട്ടി.
രണ്ടാഴ്ചയ്ക്കിടെ മധ്യപ്രദേശിൽ ഒൻപതും രാജസ്ഥാനിൽ രണ്ട് കുട്ടികളും മരിച്ചിരുന്നു. 1400ൽ അധികം പേരാണ് നിരീക്ഷണത്തിലുള്ളത്. വ്യാജ കഫ്സിറപ്പാണ് ദുരന്തമുണ്ടാക്കിയതെന്നാണ് സൂചന. കിഡ്നി തകരാറിലായതിനെ തുടർന്നാണ് കുട്ടികൾ മരിച്ചത്. മധ്യപ്രദേശിലെ ചിന്ദ്വാഡയിലാണ് കൂടുതൽ മരണം.
Adjust Story Font
16

