എസ്‌ഐആർ നീട്ടിവെക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളിയെന്ന് സൂചന; സമയക്രമം ഇന്ന് പ്രഖ്യാപിക്കും
അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങളിലാകും ആദ്യഘട്ടത്തിൽ എസ്ഐആർ നടപ്പിലാക്കുക എന്നാണ് സൂചന

ന്യൂഡല്‍ഹി: രാജ്യവ്യാപക തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ സമയക്രമം ഇന്ന് പ്രഖ്യാപിക്കും.അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങളിലാകും ആദ്യഘട്ടത്തിൽ എസ്ഐആർ നടപ്പിലാക്കുക എന്നാണ് സൂചന. നവംബർ 1ന് കേരളത്തിൽ എസ്ഐആര്‍ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഇന്ന് വൈകിട്ട് 4.15-ന് ഡൽഹിയിലെ വിഗ്യാൻ ഭവനിലാണ് തെരഞ്ഞെടുപ്പ് കമീഷൻ വാർത്താസമ്മേളനം. നേരത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർമാരുടെ യോഗം ചേരുകയും എസ്‌ഐആറിന് തയ്യാറാകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകുകയും ചെയ്തിരുന്നു. അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന കേരളം, ബംഗാൾ, അസം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലാകും ആദ്യഘട്ടത്തിൽ വരിക.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ എസ്‌ഐആർ നീട്ടിവെക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നെങ്കിലും തള്ളിയെന്നാണ് സൂചന. ബിഹാർ മാതൃകയിൽ മൂന്ന് മാസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കാനാണ് നീക്കം.അങ്ങനെ എങ്കിൽ കേരളം ഉള്‍പ്പടെ അഞ്ച് ഇടങ്ങളിലും എസ്‌ഐആർ ഫെബ്രുവരി ആദ്യ വാരത്തിനുള്ളില്‍ പൂര്‍ത്തിയാകും.അതേസമയം, തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ ആധാര്‍ തിരിച്ചറിയല്‍ രേഖയായി മാത്രമേ പരിഗണിക്കുവെന്ന കാര്യത്തിലും കമ്മീഷൻ വ്യക്തത വരുത്തും.
Adjust Story Font
16

