താനടക്കം എല്ലാ എംപി- എംഎൽഎമാരും വികസന ഫണ്ടിൽ നിന്ന് കമ്മീഷനെടുക്കും; ആ പണം കൊണ്ട് കാർ വാങ്ങണം: കേന്ദ്രമന്ത്രി
തന്റെ മകനും ബിഹാർ മന്ത്രിയുമായ സന്തോഷ് കുമാർ സുമനോടും ഇതേ രീതി പിന്തുടരാൻ മാഞ്ചി ആവശ്യപ്പെട്ടു.

ന്യൂഡൽഹി: താനടക്കം എല്ലാ എംപിമാരും എംഎൽഎമാരും തങ്ങളുടെ മണ്ഡലത്തിലേക്കുള്ള വികസന ഫണ്ടിൽ നിന്ന് കമ്മീഷനെടുക്കുമെന്ന് വെളിപ്പെടുത്തി കേന്ദ്രമന്ത്രി. കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭക മന്ത്രിയും ഹിന്ദുസ്ഥാനി അവാം മോർച്ച (സെക്യുലർ) നേതാവുമായ ജിതൻ റാം മാഞ്ചിയാണ് വെളിപ്പെടുത്തൽ നടത്തിയത്.
കഴിഞ്ഞദിവസം ഗയയിൽ നടന്ന പാർട്ടി പരിപാടിയിൽ സംസാരിക്കവെയായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. എംപിമാർക്കും എംഎൽഎമാർക്കും ഇടയിൽ ഇത്തരം രീതികൾ വ്യാപകമാണെന്നും കമ്മീഷന്റെ വ്യാപ്തിയെക്കുറിച്ച് തുറന്ന ചർച്ച നടത്തിയതായും മാഞ്ചി പറഞ്ഞു. ഈ പണം ഉപയോഗിച്ച് തന്റെ പാർട്ടി നേതാക്കൾ കാർ വാങ്ങണമെന്നും മാഞ്ചി ആവശ്യപ്പെട്ടു.
'ഓരോ എംപിയും എംഎൽഎയും കമ്മീഷൻ വാങ്ങുന്നു. 10 ശതമാനം കമ്മീഷൻ സാധ്യമല്ലെങ്കിൽ അഞ്ച് ശതമാനം എങ്കിലും എടുക്കണമെന്ന് മാഞ്ചി പാർട്ടി നിയമസഭാംഗങ്ങളോട് നിർദേശിച്ചു. ഒരു രൂപയിൽ നിന്ന് എടുക്കുന്ന 10 പൈസ പോലും ഗണ്യമായ തുകയായി മാറും. ഗയ ലോക്സഭാ എംപി എന്ന നിലയ്ക്ക് കിട്ടുന്ന ഫണ്ടിൽനിന്ന് എന്റെ കമ്മീഷൻ ഞാൻ പണം പാർട്ടി ഫണ്ടിലേക്ക് പലതവണ നൽകിയിട്ടുണ്ട്. ഒരു എംപിക്ക് അഞ്ച് കോടി രൂപ ലഭിക്കും. അതിൽ 10 ശതമാനം കമ്മീഷൻ ലഭിച്ചാൽ 40 ലക്ഷം രൂപയാകും'- മാഞ്ചി തുടർന്നു.
തന്റെ മകനും പാർട്ടി പ്രസിഡന്റും ബിഹാർ മന്ത്രിയുമായ സന്തോഷ് കുമാർ സുമനോടും ഇതേ രീതി പിന്തുടരാൻ മാഞ്ചി ആവശ്യപ്പെട്ടു. അതൊരു പൊതുവായ അറിവാണെന്നും മാഞ്ചി അവകാശപ്പെട്ടു. പാർട്ടി നേതാക്കൾക്ക് ഇത് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, അത് പാർട്ടി പ്രസിഡന്റിന്റെ വീഴ്ചയാണെന്നും മാഞ്ചി കൂട്ടിച്ചേർത്തു.
Adjust Story Font
16

