കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ശ്രീപ്രകാശ് ജയ്‌സ്വാൾ അന്തരിച്ചു
മൻമോഹൻ സിങ് മന്ത്രിസഭയിൽ ആഭ്യന്തര സഹമന്ത്രിയായും കൽക്കരി വകുപ്പ് മന്ത്രിയായും ജയ്‌സ്വാൾ പ്രവർത്തിച്ചിട്ടുണ്ട്

കാൺപൂർ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ശ്രീപ്രകാശ് ജയ്‌സ്വാൾ (81) അന്തരിച്ചു. 2004-2014 കാലയളവിൽ മൻമോഹൻ സിങ് മന്ത്രിസഭയിൽ ആഭ്യന്തര സഹമന്ത്രിയായും കൽക്കരി വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. ദീർഘകാലമായി രോഗബാധിതനായി കിടപ്പിലായിരുന്നു.
1999. 2004, 2009 കാലത്ത് കാൺപൂരിൽനിന്ന് ലോക്‌സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ഉത്തർപ്രദേശ് പിസിസി അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. ഹൈക്കമാൻഡിന്റെ വിശ്വസ്തനായ നേതാവായിരുന്നു ജയ്‌സ്വാൾ. 1989ൽ കാൺപൂർ മേയറായാണ് പൊതുരംഗത്ത് സജീവമായത്. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെയാണ് സജീവരാഷ്ട്രീയത്തിൽ നിന്ന് പിൻമാറിയത്.
1944 സെപ്റ്റംബർ 25ന് കാൺപൂരിലാണ് ജയ്‌സ്വാൾ ജനിച്ചത്. 2004-2009 കാലയളവിലാണ് യുപിഎ മന്ത്രിസഭയിൽ ആഭ്യന്തര സഹമന്ത്രിയായി സേവനമനുഷ്ഠിച്ചത്. 2011 ജനുവരി മുതൽ 2014 മേയ് വരെ കൽക്കരി വകുപ്പിന്റെ ചുമതല വഹിച്ചു. 2000 ഡിസംബർ മുതൽ 2002 ജൂലൈ വരെയാണ് ഉത്തർപ്രദേശ് പിസിസി അധ്യക്ഷനായിരുന്നത്.
Adjust Story Font
16

