ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പ് നാളെ; ഉറ്റുനോക്കി രാജ്യം, ഭവാനിപൂരിൽ മമതയും സുവേന്ദുവും നേർക്കുനേർ
തൃണമൂൽ കോൺഗ്രസിനും (TMC) ബിജെപിക്കും ഒരുപോലെ നിർണ്ണായകമായ ഈ ഘട്ടം സംസ്ഥാന ഭരണത്തിന്റെ ഭാവി നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചേക്കും

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിധി നിർണ്ണയിക്കുന്ന അവസാന ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. നാല് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന 91 സീറ്റുകളിലേക്കാണ് നാളെ പോളിങ് നടക്കുന്നത്. തൃണമൂൽ കോൺഗ്രസിനും ബിജെപിക്കും ഒരുപോലെ നിർണ്ണായകമായ ഈ ഘട്ടം സംസ്ഥാന ഭരണത്തിന്റെ ഭാവി നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും.
കഴിഞ്ഞ തവണ തൃണമൂൽ കോൺഗ്രസ് വൻ വിജയം നേടിയ മേഖലകളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. വടക്കൻ 24 പർഗാനാസിലെ 33 സീറ്റുകൾ, തെക്കൻ 24 പർഗാനാസിലെ 31, ഹൗറയിലെ 16, കൊൽക്കത്തയിലെ 11 എന്നിങ്ങനെയാണ് സീറ്റ് നില. ഈ 91 സീറ്റുകളിൽ ഭൂരിഭാഗവും കഴിഞ്ഞ തവണ തൂത്തുവാരിയതാണ് ടിഎംസിക്ക് ഭരണത്തുടർച്ച നൽകിയത്. എന്നാൽ ഇത്തവണ ഈ മണ്ഡലങ്ങളിൽ ശക്തമായ സ്വാധീനം ഉറപ്പിക്കാനും ടിഎംസി കോട്ടകളിൽ വിള്ളലുണ്ടാക്കാനുമാണ് ബിജെപി തന്ത്രങ്ങൾ മെനയുന്നത്.
നിലവിലെ മുഖ്യമന്ത്രി മമത ബാനർജിയും മുൻ സഹപ്രവർത്തകനും നിലവിലെ ബിജെപി നേതാവുമായ സുവേന്ദി അധികാരിയും ഏറ്റുമുട്ടുന്ന ഭവാനിപൂരാണ് രണ്ടാംഘട്ടത്തിലെ ശ്രദ്ധേയമായ മണ്ഡലങ്ങളിലൊന്ന്. ഇരു പാർട്ടികൾക്കും അഭിമാന പ്രശ്നമായ ഈ മണ്ഡലത്തിലെ ഫലം സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. അവസാന ഘട്ട വോട്ടെടുപ്പ് സമാധാനപരമായി നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ വിപുലമായ സുരക്ഷാ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സംഘർഷ സാധ്യതയുള്ള ബൂത്തുകളിൽ കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്. വോട്ടെടുപ്പ് പൂർത്തിയാകുന്നതോടെ ബംഗാൾ ആര് ഭരിക്കുമെന്ന ഏകദേശ ചിത്രം വ്യക്തമാകും.
Adjust Story Font
16

