Quantcast

ലഖ്നൗ ലുലുമാളിൽ നമസ്‌കരിച്ച നാല് യുവാക്കൾ കസ്റ്റഡിയിൽ

സാമുദായിക സൗഹാർദം തകർക്കാൻ ആരെയും അനുവദിക്കില്ലെന്നു യോഗി ആദിത്യനാഥ്

MediaOne Logo

Web Desk

  • Updated:

    2022-07-19 07:35:58.0

Published:

19 July 2022 7:32 AM GMT

ലഖ്നൗ ലുലുമാളിൽ നമസ്‌കരിച്ച നാല് യുവാക്കൾ കസ്റ്റഡിയിൽ
X

ലഖ്നൗ: ലുലുമാളിൽ നമസ്‌കരിച്ച നാല് യുവാക്കൾ കസ്റ്റഡിയിൽ. ഈയടുത്ത് ഉദ്ഘാടനം ചെയ്യപ്പെട്ട മാളിലെ നമസ്‌കാര വീഡിയോ പുറത്തുവന്നതിനെ തുടർന്ന് ഹിന്ദുത്വ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് ലുലു അധികൃതർ നൽകിയ പരാതിയിലാണ് നമസ്‌കരിച്ചവർ പിടിയിലായത്. മാൾ പബ്ലിക് റിലേഷൻ മാനേജർ സിബ്തൈൻ ഹുസൈന്റെ പരാതിയെ തുടർന്ന് സുശാന്ത് ഗോൾഫ് സിറ്റി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. അജ്ഞാതർ അനുമതിയില്ലാതെ വന്ന് മാളിൽ നമസ്‌കരിച്ചു എന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 എ (1) (വ്യത്യസ്ത സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്തൽ), 295എ (മതവികാരം വ്രണപ്പെടുത്താനുള്ള പ്രവർത്തനം), 341 (തെറ്റായ നിയന്ത്രണം), 505 (പൊതുനാശത്തിന് കാരണമാകുന്ന പ്രസ്താവന നടത്തൽ) വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. നമസ്‌കാരത്തിൽ മാൾ ജീവനക്കാരോ മാനേജ്മെന്റോ ഉൾപ്പെട്ടതായി അറിവില്ലെന്നും പൊതുസ്ഥലങ്ങളിൽ നമസ്‌കാരത്തിന് വിലക്കുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

അതേസമയം, ലഖ്‌നൗവിലെ ലുലുമാളിന് മുന്നിൽ നടക്കുന്ന പ്രതിഷേധങ്ങൾക്കെതിരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചു. മാളിൽ കയറി ഹനുമാൻ ചാലിസ് ചൊല്ലിയ രണ്ടുപേരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് യോഗിയുടെ പ്രതികരണം. അനാവശ്യ പ്രതിഷേധങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പൊലീസിന് അദ്ദേഹം നിർദേശം നൽകി. സാമുദായിക സൗഹാർദം തകർക്കാൻ ആരെയും അനുവദിക്കില്ലെന്നും പ്രാർത്ഥനകളോ മറ്റ് പരിപാടികളോ സംഘടിപ്പിച്ച് ഗതാഗതം തടസ്സപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു. വിഷയം ഗൗരവമായി കാണണമെന്നും ഇത്തരം വീഴ്ചകൾ വെച്ചുപൊറുപ്പിക്കില്ലെന്നും യോഗി വ്യക്തമാക്കി.

ബജ്രങ്ദൾ, കർണിസേന, ഹിന്ദു യുവമഞ്ച്, ഹിന്ദു സമാജ് പാർട്ടി തുടങ്ങിയ ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തിൽ വൻ പ്രതിഷേധമാണ് കഴിഞ്ഞ ദിവസങ്ങളിൽ മാളിനുമുന്നിൽ നടന്നത്. പ്രതിഷേധക്കാർ ഹനുമാൻ ചാലീസ ചൊല്ലുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തു. സംഭവത്തിൽ നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധങ്ങൾ ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ വൻ സുരക്ഷാ സന്നാഹമാണ് മാളിനുമുൻപിൽ വിന്യസിച്ചിരിക്കുന്നത്. സമീപത്ത് സി.സി.ടി.വി കാമറകൾ സ്ഥാപിക്കുകയും ഡ്രോൺ കാമറകൾ അടക്കമുള്ള നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കുകയും ചെയ്തിട്ടുണ്ട്.

ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തിൽ വിദ്വേഷപ്രചാരണം നടക്കുന്നതിനിടെ കൂടുതൽ വിശദീകരണവുമായി ലഖ്നൗ ലുലു മാൾ അധികൃതർ രംഗത്ത് വന്നിരുന്നു. മാളിലേക്കുള്ള തൊഴിൽ റിക്രൂട്ട്മെന്റിൽ മുസ്‌ലിംകൾക്ക് മുൻഗണന നൽകുന്നതായുള്ള പ്രചാരണം മാൾ അധികൃതർ തള്ളി. നിലവിൽ ഇവിടെയുള്ള 80 ശതമാനം ജീവനക്കാരും ഹിന്ദുക്കളാണെന്ന് ലുലു ലഖ്നൗ അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കി.

സ്ഥാപനം തീർത്തും പ്രൊഫഷനലായാണ് പ്രവർത്തിക്കുന്നതെന്ന് പ്രസ്താവനയിൽ പറയുന്നു. ''ബിസിനസിൽ ഒരു തരത്തിലുമുള്ള വിവേചനവുമില്ല. കഴിവും മെറിറ്റും അടിസ്ഥാനമാക്കിയാണ് ജീവനക്കാരെ എടുക്കുന്നത്. അല്ലാതെ ജാതിയുടെയോ മതത്തിന്റെയോ വർഗത്തിന്റെയോ അടിസ്ഥാനത്തിലല്ല.''-വിശദീകരണത്തിൽ ചൂണ്ടിക്കാട്ടി.

ഒരു വിഭാഗം സ്വാർത്ഥതാൽപര്യക്കാർ കമ്പനിയെ ലക്ഷ്യമിട്ട് നടത്തുന്ന പ്രചാരണങ്ങൾ വേദനിപ്പിക്കുന്നതാണെന്നും മാൾ അധികൃതർ പറഞ്ഞു. സ്ഥാപനത്തിലെ 80 ശതമാനം ജീവനക്കാരും ഹിന്ദുക്കളാണ്. ബാക്കി 20 ശതമാനം മുസ്ലിം, ക്രിസ്ത്യൻ, മറ്റ് മതവിഭാഗങ്ങളിൽനിന്നുമുള്ളവരാണെന്നും പ്രസ്തവനയിൽ വ്യക്തമാക്കി.

വിവാദങ്ങൾക്ക് പിന്നാലെ ഹാളിൽ പ്രാർത്ഥനയ്ക്ക് അനുമതിയില്ലെന്ന ബോർഡ് ലുലു മാൾ അധികൃതർ സ്ഥാപിച്ചിട്ടുണ്ട്. നേരത്തെ, ഹാളിൽ ഏതാനും വിശ്വാസികൾ നമസ്‌കാരം നിർവഹിച്ചതാണ് വിവാദങ്ങൾക്ക് വഴിവച്ചത്. സമൂഹമാധ്യമങ്ങളിൽ ഇതിന്റെ വിഡിയോ പ്രചരിച്ചതിന് പിന്നാലെ, ഹിന്ദു മഹാസഭ അടക്കമുള്ള ഹിന്ദുത്വ സംഘടനകൾ മാളിനെതിരെ രംഗത്തുവന്നിരുന്നു. നമസ്‌കാരം ഇനിയും അനുവദിച്ചാൽ സുന്ദരകാണ്ഡം ചൊല്ലുമെന്നായിരുന്നു സംഘടനകളുടെ ഭീഷണി.

Four youths who prayed at Lulumal in Lucknow are in custody

TAGS :

Next Story