വിവാഹമോചന ഹരജി കീറിയെറിഞ്ഞ് ഭർത്താവിനെ കെട്ടിപ്പിടിച്ച് യുവതി; കോടതിമുറിയിൽ അവിശ്വസനീയമായ ഒത്തുതീർപ്പ്
അഞ്ച് വർഷത്തെ നിയമയുദ്ധത്തിനാണ് അപ്രതീക്ഷിത പര്യവസാനമുണ്ടായത്

- Published:
14 Jun 2026 5:49 PM IST

ന്യൂഡൽഹി: അഞ്ച് വർഷം നീണ്ട നിയമപോരാട്ടവും കടുത്ത പിണക്കങ്ങളും നിമിഷങ്ങൾക്കുള്ളിൽ അലിഞ്ഞുപോയപ്പോൾ ഡൽഹി കോടതിമുറി സാക്ഷിയായത് വികാരനിർഭരമായ നിമിഷങ്ങൾക്ക്. വർഷങ്ങളായി വാശിപ്പുറത്ത് മുന്നോട്ട് കൊണ്ടുപോയ വിവാഹമോചന കേസിന്റെ ഫയലുകൾ കോടതിമുറിയിൽ കീറിയെറിഞ്ഞ ഭാര്യ, ഓടിച്ചെന്ന് ഭർത്താവിനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. ഇതോടെ അഞ്ച് വർഷത്തെ കടുത്ത നിയമയുദ്ധത്തിനാണ് അപ്രതീക്ഷിത പര്യവസാനമുണ്ടായത്.
2020-ൽ വലിയ ആഘോഷങ്ങളോടെയായിരുന്നു ശിഖയുടെയും സൗരഭിന്റെയും വിവാഹം. എന്നാൽ അധികം വൈകാതെ തന്നെ ഇവർക്കിടയിൽ തർക്കങ്ങളും പരസ്പരമുള്ള ആരോപണങ്ങളും ഉടലെടുത്തു. ഇതോടെ പിരിയാൻ തീരുമാനിച്ച ഇരുവരും കോടതിയെ സമീപിക്കുകയായിരുന്നു. വർഷങ്ങളോളം നീണ്ട കേസും തുടർച്ചയായ കോടതി കയറിയിറങ്ങലും ഇവരുടെ മനഃസമാധാനത്തെ മാത്രമല്ല, സാമ്പത്തിക ഭദ്രതയെയും കഠിനമായി ബാധിച്ചു.
മകളുടെ കേസിന് പിന്നാലെ നടന്ന് ശിഖയുടെ പിതാവിന്റെ സമ്പാദ്യം മുഴുവൻ തീർന്നിരുന്നു. ഇതിനിടെ അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന കുടുംബം അദ്ദേഹത്തെ ഒരു സർക്കാർ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്.
എന്നാൽ, കേസ് കോടതിയിൽ കടുത്ത രീതിയിൽ മുന്നോട്ട് പോകുമ്പോഴും തന്റെ ഭാര്യാപിതാവിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അറിഞ്ഞ സൗരഭ് ഉടൻ തന്നെ സഹായവുമായി എത്തി. തന്റെ ഭാഗത്തുനിന്നുള്ള പിണക്കങ്ങളെല്ലാം മാറ്റിവെച്ച് അദ്ദേഹം മുൻകൈ എടുത്ത് ഭാര്യാപിതാവിനെ ഗുരുഗ്രാമിലെ മികച്ച സൗകര്യങ്ങളുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെ കൃത്യസമയത്ത് ലഭിച്ച വിദഗ്ധ ചികിത്സയിലൂടെ അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചുവന്നു. കടുത്ത നിയമപോരാട്ടത്തിനിടയിലും സൗരഭ് കാട്ടിയ ഈ ഒരു കാരുണ്യം ശിഖയുടെയും കുടുംബത്തിന്റെയും മനസിലെ എല്ലാ വിരോധവും മായ്ക്കാൻ പോന്നതായിരുന്നു.
തൊട്ടടുത്ത ദിവസം തന്നെ ഇരുവരും വിവാഹമോചന കേസിന്റെ അടുത്ത വാദത്തിനായി വീണ്ടും കോടതിയിൽ ഹാജരായി. വക്കീലന്മാർ പതിവുപോലെ വാദപ്രതിവാദങ്ങൾ തുടരുന്നതിനിടയിലാണ് ആ അപ്രതീക്ഷിത നിമിഷം കടന്നുവന്നത്. നിങ്ങൾക്ക് ഇപ്പോഴും വിവാഹമോചനം വേണോ എന്ന് ജഡ്ജി സൗരഭിനോട് ചോദിച്ചു. മറുപടി പറയുന്നതിന് മുമ്പ് സൗരഭ് ശിഖയെ നോക്കി ചെറുതായി ഒന്ന് പുഞ്ചിരിച്ചു. ആ ഒരൊറ്റ നോട്ടം ശിഖയുടെ മനസിൽ വർഷങ്ങളായി കെട്ടിക്കിടന്ന ദേഷ്യത്തെയും ശാഠ്യത്തെയും നിമിഷനേരം കൊണ്ട് ഇല്ലാതാക്കി.
വികാരമടക്കാനാവാതെ ശിഖ തന്റെ കൈയിലിരുന്ന വിവാഹമോചന ഹരജിയുടെ പകർപ്പുകൾ കോടതിമുറിയിൽ വെച്ച് തന്നെ കീറിയെറിയുകയും ഓടിച്ചെന്ന് ഭർത്താവിനെ കെട്ടിപ്പിടിക്കുകയുമായിരുന്നു. ഇരുവരും പരസ്പരം കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞപ്പോൾ കോടതിമുറിയിലാകെ നിശബ്ദത പടർന്നു.
നിയമപരമായി വേർപിരിയേണ്ടിയിരുന്ന ആ ദിവസം, സൗരഭ് കാട്ടിയ ഒരു ചെറിയ നന്മയിലൂടെ ഒരു പുതിയ തുടക്കമായി മാറി. വർഷങ്ങളോളം നീണ്ട വക്കീൽ വാദങ്ങൾക്ക് പരിഹരിക്കാൻ കഴിയാത്തതാണ് സൗരഭിന്റെ നല്ല മനസ് മാറ്റിയെടുത്തതെന്നാണ് കോടതിയിലുണ്ടായിരുന്നവർ സാക്ഷ്യപ്പെടുത്തുന്നത്.
Adjust Story Font
16
