ബിഹാറിൽ പ്രതിസന്ധി ഒഴിയാതെ മഹാസഖ്യം
ആദ്യഘട്ടത്തിലെ നാമനിർദേശപത്രിക പിൻവലിക്കാനുള്ള സമയപരിധി കഴിഞ്ഞിട്ടും പരസ്പരം മത്സരിക്കുന്നതിൽ പിന്നോട്ടില്ല എന്ന നിലപാടാണ് മഹാസഖ്യ നേതാക്കൾക്ക്

ബിഹാർ: ബിഹാറിൽ പ്രതിസന്ധി ഒഴിയാതെ മഹാസഖ്യം. ആദ്യഘട്ടത്തിലെ നാമനിർദേശപത്രിക പിൻവലിക്കാനുള്ള സമയപരിധി കഴിഞ്ഞിട്ടും പരസ്പരം മത്സരിക്കുന്നതിൽ പിന്നോട്ടില്ല എന്ന നിലപാടാണ് മഹാസഖ്യ നേതാക്കൾക്ക്. ആർജെഡിയും കോൺഗ്രസ് 4 മണ്ഡലങ്ങളിലും സിപിഐഎം കോൺഗ്രസും അഞ്ച് മണ്ഡലങ്ങളിലുമാണ് പത്രിക നൽകിയിരിക്കുന്നത്.
മുന്നണിയിലെ പരസ്പരം മത്സരം സൗഹൃദപരമെന്ന് നേതാക്കൾ പറയുമ്പോഴും വോട്ടർമാർക്കിടയിൽ വലിയ ആശയക്കുഴപ്പമുണ്ടാക്കുകയാണ്. നിലവിൽ 143 സ്ഥാനാർത്ഥികളുടെ പട്ടികയാണ് ആർജെഡി പ്രഖ്യാപിച്ചത്. 61 മണ്ഡലങ്ങളിലാണ് കോൺഗ്രസ് മത്സരിക്കുക. നവംബർ 11 നടക്കുന്ന രണ്ടാംഘട്ട വോട്ടെടുപ്പിന്റെ നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാന തീയതി നാളെയാണ്.
നിലവിലെ സ്ഥിതി തുടരുകയാണെങ്കിൽ മഹാസഖ്യകക്ഷികൾ തമ്മിൽ മത്സരിക്കുന്നത് എൻഡിഎ മുന്നണിക്ക് കൂടുതൽ ഗുണകരമാകും. വിഷയത്തിൽ മുതിർന്ന നേതാക്കൾ ഇടപെട്ടിട്ടും നീക്കുപോക്ക് ഉണ്ടായിട്ടില്ല. അതിനിടെ സഖ്യം ഉപേക്ഷിച്ചു പുറത്തുപോയ ജെഎംഎം ആറ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതും പ്രതിസന്ധി ഉയർത്തുന്നുണ്ട്.
അതേസമയം, മഹാസഖ്യത്തിലെ പടല പിണക്കങ്ങൾ പ്രചാരണ ആയുധം ആക്കുകയാണ് എൻഡിഎ. ഇന്ത്യ മുന്നണിയിലെ ചെറു പാർട്ടികൾ അസ്വസ്ഥരാണന്ന് എൽജെപി അധ്യക്ഷൻ ചിരാഗ് പസ്വാൻ പറഞ്ഞു. വോട്ടെടുപ്പിന് ദിവസങ്ങൾ ബാക്കിനിൽക്കെ എൻഡിഎ തെരഞ്ഞെടുപ്പ് കളത്തിൽ നിറയുകയാണ്. റാലികൾ കൊഴുപ്പിക്കാനായി പ്രധാനമന്ത്രി എത്തുന്നതോടെ ഇരട്ടി ആത്മവിശ്വാസമാണ് നേതാക്കൾക്കുള്ളത്.
Adjust Story Font
16

