ഹിമാചൽ പ്രദേശിൽ 24 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍
എട്ടാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള പെണ്‍കുട്ടികളാണ് പരാതി നല്‍കിയത്

ഷിംല: ഹിമാചല്‍പ്രദേശിലെ സര്‍ക്കാര്‍ സ്‌കൂളില്‍ 24 പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. ഗണിത ശാസ്ത്ര അധ്യാപകനെതിരെ പെണ്‍കുട്ടികള്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിലെ സർക്കാർ സ്കൂളിലാണ് സംഭവം. സ്‌കൂളില്‍ നടന്ന 'ശിക്ഷ സംവാദ്' എന്ന പരിപാടിക്കിടെയാണ് കുട്ടികള്‍ അധ്യാപകനെതിരെ സ്കൂൾ പ്രിൻസിപ്പലിന് പരാതി നല്‍കിയത്. എട്ടാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികളാണ് പരാതി നല്‍കിയത്. മാതാപിതാക്കളോടും കുട്ടികള്‍ വിവരം പറഞ്ഞിരുന്നില്ല.
പീഡന വിവരം പുറത്തു വന്നതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ സ്‌കൂളിന് മുന്നില്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടർന്ന് ഇയാൾക്കെതിരെ പൊലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
ഇയാളെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായി സ്കൂൾ അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യലിനായി മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. വിഷയം ഗൗരവമുള്ളതാണെന്നും അന്വേഷണം ഊര്‍ജിതമായി നടക്കുന്നുണ്ടെന്നും സിര്‍മൗര്‍ അഡീഷണല്‍ പൊലീസ് സൂപ്രണ്ട് യോഗേഷ് റോള്‍ട്ട പറഞ്ഞു.
Adjust Story Font
16

