Quantcast

രണ്ട് ആത്മഹത്യകൾ, ലൈംഗിക ആരോപണങ്ങൾ: മുങ്ങിയ ഐഎഎസ് ഓഫീസർ പൊലീസിൽ കീഴടങ്ങി

അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് ഐഎഎസ് ഓഫീസർ അരുണാചൽപ്രദേശിലെ ഇറ്റാനഗർ പൊലീസിൽ കീഴടങ്ങുന്നത്

MediaOne Logo

Web Desk

  • Updated:

    2025-10-27 07:43:15.0

Published:

27 Oct 2025 1:09 PM IST

രണ്ട് ആത്മഹത്യകൾ, ലൈംഗിക ആരോപണങ്ങൾ: മുങ്ങിയ ഐഎഎസ് ഓഫീസർ പൊലീസിൽ കീഴടങ്ങി
X

ടാലോ പോട്ടം Photo- india today

ഷില്ലോങ്: 19കാരന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ അരുണാചല്‍പ്രദേശിലെ മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍ ടാലോ പോട്ടോം പൊലീസില്‍ കീഴടങ്ങി. ലൈംഗിക ആരോപണങ്ങളും ആത്മഹത്യകളും റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ പോട്ടോക്കെതിരെ അരുണാചല്‍പ്രദേശില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. പിന്നാലെ ഒളിവില്‍ പോയ ഇദ്ദേഹത്തിനായി പൊലീസ് അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് ഇറ്റാനഗര്‍ പൊലീസില്‍ കീഴടങ്ങുന്നത്.

53കാരനായ പോട്ടോം, മുമ്പ് അരുണാചല്‍ തലസ്ഥാനമായ ഇറ്റാനഗറിന്റെ ഡെപ്യൂട്ടി കമ്മീഷണറായി സേവനമനുഷ്ഠിച്ചിരുന്നു. നിലവിൽ ന്യൂഡൽഹിയിൽ പൊതുമരാമത്ത് വകുപ്പിന്റെ (പിഡബ്ല്യുഡി) സ്പെഷ്യൽ അണ്ടർ സെക്രട്ടറിയായാണ് പ്രവര്‍ത്തിക്കുന്നത്.

പിഡബ്ല്യുഡിയിൽ മൾട്ടി ടാസ്‌കിങ് സ്റ്റാഫായി ജോലി ചെയ്തുവരികയായിരുന്ന 19 കാരന്‍ ഒക്ടോബർ 23ന് രാവിലെയാണ് ആത്മഹത്യ ചെയ്യുന്നത്. പോട്ടോമും പിഡബ്ല്യുഡിയിലെ ഒരു എക്സിക്യൂട്ടീവ് എഞ്ചിനീയറും തന്നെ പലതവണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആത്മഹത്യാകുറിപ്പ് പിന്നാലെ പുറത്തുവരികയും ചെയ്തു. രണ്ടാം പ്രതിയുടെ ലൈംഗിക ചൂഷണം കാരണം ഇരക്ക് എച്ചഐവി ബാധിക്കുകയും ചെയ്തിരുന്നു. ആരോപണം ഉയര്‍ന്നതിന് പിന്നാലെ എക്സിക്യൂട്ടീവ് എഞ്ചിനീയറെയും മരിച്ച നിലയില്‍ കണ്ടെത്തി.

പിന്നാലെയാണ് പോട്ടോക്കെതിരെ പ്രതിഷേധം ഉയരുന്നതും ഇയാള്‍ ഒളിവില്‍ പോകുന്നതും. ഇറ്റാനഗറിലെ ഡെപ്യൂട്ടി കമ്മീഷണറായിരിക്കെയാണ് പോട്ടോമിന് കീഴില്‍ 19 കാരന്‍ ആദ്യം ജോലി തുടങ്ങുന്നത്. അതേസമയം എച്ച്ഐവി ടെസ്റ്റിന്റെയും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെയും പരിശോധനാ ഫലം കാത്തിരിക്കുകയാണെന്ന് കേസ് അന്വേഷിക്കുന്ന പൊലീസ് പറഞ്ഞു. നിർജുലി പൊലീസാണ് കേസ് അന്വേഷിക്കുന്നത്. പോട്ടോമിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഞായറാഴ്ച ഇറ്റാനഗറിൽ നടന്ന പ്രതിഷേധ യോഗത്തില്‍ ഇരയുടെ കുടുംബവും പങ്കെടുത്തിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

TAGS :

Next Story