പ്രതിസന്ധികൾക്കിടയിലും ഹോർമുസ് കടന്ന് ഇന്ത്യൻ എൽപിജി ടാങ്കറുകൾ
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടർന്ന് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സമുദ്രപാതകളിലൊന്നായ ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടർന്ന് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സമുദ്രപാതകളിലൊന്നായ ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. നൂറുകണക്കിന് കപ്പലുകൾ മേഖലയിൽ കുടുങ്ങിക്കിടക്കുമ്പോഴും, രണ്ട് ഇന്ത്യൻ എൽപിജി (LPG) ടാങ്കറുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നതായി ഷിപ്പിംഗ് ഡാറ്റകൾ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. ആഗോളതലത്തിൽ ഇന്ധന വിതരണം തടസപ്പെടുമെന്ന ഭീതി നിലനിൽക്കെയാണ് ഇന്ത്യയുടെ ഈ നീക്കം ശ്രദ്ധേയമാകുന്നത്.
മറൈൻ ട്രാഫിക് പ്ലാറ്റ്‌ഫോമിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം, 'പൈൻ ഗ്യാസ്' (Pine Gas) എന്ന ടാങ്കറാണ് ആദ്യം കടലിടുക്ക് കടന്നത്. ഇതിന് തൊട്ടുപിന്നാലെ 'ജഗ് വസന്ത്' (Jag Vasant) എന്ന കപ്പലും യാത്ര തുടർന്നു. പൈൻ ഗ്യാസ് ടാങ്കർ തങ്ങളുടെ യാത്രയ്ക്കിടെ 'ഇന്ത്യൻ കപ്പലും ജീവനക്കാരും' (India ship and crew) എന്ന സന്ദേശം പരസ്യമായി പ്രക്ഷേപണം ചെയ്തിരുന്നു. യുദ്ധസമാനമായ സാഹചര്യങ്ങളിൽ ആക്രമണങ്ങൾ ഒഴിവാക്കാനും തങ്ങളുടെ വ്യക്തിത്വം വെളിപ്പെടുത്താനുമാണ് കപ്പലുകൾ ഇത്തരം സിഗ്നലുകൾ ഉപയോഗിക്കുന്നത്.
ഇറാനുമേലുള്ള അമേരിക്കൻ- ഇസ്രായേൽ സംഘർഷം രൂക്ഷമായതോടെ ഹോർമുസ് കടലിടുക്ക് വഴിയുള്ള ഭൂരിഭാഗം കപ്പൽ നീക്കങ്ങളും നിലച്ചിരിക്കുകയാണ്. നിലവിൽ നൂറുകണക്കിന് കപ്പലുകൾ ഗൾഫ് മേഖലയ്ക്കുള്ളിൽ കുടുങ്ങിക്കിടക്കുകയാണെന്നും ആയിരക്കണക്കിന് നാവികർ തിരിച്ചുവരാനാകാതെ കടലിൽ ഒറ്റപ്പെട്ടതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആഗോളതലത്തിൽ ക്രൂഡ് ഓയിൽ, പ്രകൃതിവാതകം എന്നിവയുടെ വിതരണത്തെ ഈ പ്രതിസന്ധി സാരമായി ബാധിക്കാനിടയുണ്ട്.
Adjust Story Font
16

