പാസ്‍പോർട്ടിന് അപേക്ഷിക്കാനുള്ള രേഖകളിൽ നിർണായക മാറ്റങ്ങളുമായി കേന്ദ്രം
കേന്ദ്രസർക്കാർ പാസ്പോർട്ട് നിയമത്തിലെ വ്യവസ്ഥകൾ ഭേദഗതി ചെയ്തു

ന്യൂഡൽഹി: പാസ്പോർട്ട് അപേക്ഷാ നടപടികളിൽ നിർണായക മാറ്റങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. 2023 ഒക്ടോബർ ഒന്നാം തീയ്യതിയോ അതിന് ശേഷമോ ജനിച്ച കുട്ടികൾക്കാണ് പുതിയ നിബന്ധന ബാധകമാകുക. ഇവർക്ക് ഇനി പാസ്‍പോർട്ട് അപേക്ഷിക്കാൻ ജനന സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര സർക്കാർ പാസ്പോർട്ട് നിയമത്തിലെ വ്യവസ്ഥകൾ ഭേദഗതി ചെയ്തു.
2023 ഒക്ടോബർ ഒന്നാം തീയ്യതിയോ അതിന് ശേഷമോ ജനിച്ചവർക്ക് ജനന തീയ്യതി തെളിയിക്കാൻ മറ്റൊരു രേഖയും സ്വീകാര്യമല്ലെന്നാണ് അറിയിപ്പ്. ജനന തീയ്യതി കൃത്യമായി ഉറപ്പുവരുത്താനും ഏകീകരിക്കാനും രേഖകളിലെ കൃത്യത ഉറപ്പുവരുത്താനും ലക്ഷ്യമിട്ടാണ് നടപടി. ഏതാനും ദിവസം മുമ്പ് പ്രഖ്യാപിച്ച പുതിയ ചട്ടം സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ പ്രാബല്യത്തിൽ വരും.
അതേസമയം 2023 ഒക്ടോബർ ഒന്നിന് മുമ്പ് ജനിച്ചവർക്ക് പുതിയ നിബന്ധന ബാധകമല്ല. ഇവർക്ക് മറ്റ് രേഖകളും ജനന തീയ്യതി സ്ഥിരീകരണത്തിന് ഉപയോഗിക്കാം. ബെർത്ത് സർട്ടിഫിക്കറ്റ്, അവസാനം പഠിച്ച സ്കൂളിൽ നിന്നുള്ള ടിസി, എൽഐസിയോ മറ്റേതെങ്കിലും പൊതുമേഖലാ സ്ഥാപനമോ ലഭ്യമാക്കുന്ന ഇൻഷുറൻസ് രേഖ, ആധാർ കാർഡ്, തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ് തുടങ്ങിയ രേഖകളെല്ലാം ജനന തീയ്യതി തെളിയിക്കാനുള്ള തെളിവായി അംഗീകരിക്കും.
Adjust Story Font
16

