ഇസ്രായേലിൽ ഇന്ത്യൻ തൊഴിലാളികൾക്ക് നേരെ വംശീയ ആക്രമണം: കേന്ദ്രസർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് കോൺഗ്രസ്
മൂന്ന് പേരടങ്ങുന്ന സംഘം രണ്ട് പുരുഷന്മാരെ മർദിക്കുന്നതാണ് വീഡിയോയിലുള്ളത്

- Updated:
2026-02-19 09:18:16.0

തെല്‍അവീവ്: ഇസ്രായേലില്‍ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് നേരെ ആക്രമണം. തെക്കൻ ഇസ്രായേൽ നഗരമായ അഷ്‌കെലോണിലെ ഒരു പാര്‍ക്കിലാണ് ആക്രമണം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇസ്രായേലി പബ്ലിക് ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷനായ 'കാന്‍' തന്നെ വീഡിയോ പുറത്തുവിട്ടു.
മൂന്ന് പേരടങ്ങുന്ന സംഘം രണ്ട് പുരുഷന്മാരെ മർദിക്കുന്നതാണ് വീഡിയോയിലുള്ളത്. മുന്‍കൂട്ടി ആസൂത്രണം ചെയ്ത ആക്രമണം എന്നാണ് അപ്ലോഡ് ചെയ്ത വീഡിയോക്ക് കാന്‍ കൊടുത്തിരിക്കുന്ന വിവരണം. വംശീയ- വിദ്വേഷ പ്രേരണയാലാണ് ആക്രമണമെന്നും വാട്സ്ആപ്പ് വഴിയാണ് ആസൂത്രണം ചെയ്തതെന്നും കാന്‍ വ്യക്തമാക്കുന്നു. ഫെബ്രുവരി 16നാണ് വീഡിയോ അപ്ലോഡ് ചെയ്തതെങ്കിലും എപ്പോള്‍ നടന്ന ആക്രമണമാണിതെന്ന് പറയുന്നില്ല.
അതേസമയം വിഷത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര ആവശ്യപ്പെട്ടു.
ഇത് ആദ്യത്തെ ആക്രമണമല്ല, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അടിയന്തരമായി ഇടപെടണം. ഇരയുടെ ആരോഗ്യനില സ്ഥിരീകരിക്കണമെന്നും, ആവശ്യമെങ്കിൽ മതിയായ സൗജന്യ ചികിത്സ അദ്ദേഹത്തിന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി മോദി ഉടൻ ഇസ്രായേൽ സന്ദർശിക്കാനിരിക്കുകയാണ്. ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാർക്ക് നേരെയുള്ള വംശീയ അധിക്ഷേപങ്ങളെയും ആക്രമണങ്ങളെയും കുറിച്ച് അദ്ദേഹം സംസാരിക്കുമോ എന്നും എക്സിലെഴുതിയ കുറിപ്പിലൂടെ അദ്ദേഹം ആവശ്യപ്പെട്ടു.
Adjust Story Font
16
