Quantcast

അനധികൃത കർക്കരി ഖനിയിൽ സ്‌ഫോടനം; 18 തൊഴിലാളികൾക്ക് ദാരുണാന്ത്യം

സംഭവവുമായി ബന്ധപ്പെട്ട് ഖനി ഉടമകളായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്

MediaOne Logo
അനധികൃത കർക്കരി ഖനിയിൽ സ്‌ഫോടനം; 18 തൊഴിലാളികൾക്ക് ദാരുണാന്ത്യം
X

ഷില്ലോങ്: മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ഹിൽസ് ജില്ലയിലെ അനധികൃത കൽക്കരി ഖനിയിലുണ്ടായ സ്‌ഫോടനത്തിൽ 18 തൊഴിലാളികൾക്ക് ദാരുണാന്ത്യം. നിരവധിപേർ ഇപ്പോഴും ഖനിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ഖനി ഉടമകളായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

തങ്‌സ്‌കു മേഖലയിൽ വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഖനി നിയമവിരുദ്ധമായാണ് പ്രവർത്തിച്ചിരുന്നതെന്ന് എസ്പി വികാസ് കുമാർ പറഞ്ഞു. പരിക്കേറ്റവരെ ഷില്ലോങ്ങിലെ ആശുപത്രിയിലേക്ക് മാറ്റി. ദേശീയ സംസ്ഥാന ദുരന്തനിവാരണ സേനകളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്.

പരിസ്ഥിതിക്കും സുരക്ഷക്കും ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി 2014ൽ ദേശീയ ഹരിത ട്രൈബ്യൂണൽ മേഘാലയയിൽ റാറ്റ് ഹോൾ ഖനനം നിരോധിച്ചിരുന്നു. പിന്നീട് സുപ്രിംകോടതി ഇത് ശരിവെച്ചു. ഒരാൾക്ക് മാത്രം കടന്നുചെല്ലാൻ കഴിയുന്ന 3-4 അടി മാത്രം ഉയരമുള്ള ഇടുങ്ങിയ തുരങ്കങ്ങൾ നിർമിച്ച് അതിലൂടെ ഇറങ്ങി കൽക്കരി പുറത്തെടുക്കുന്ന രീതിയാണ് റാറ്റ് ഹോൾ ഖനനം.

ഖനിക്ക് 100 അടിയിലധികം ആഴമുള്ള ഒരു കുഴിയുണ്ട്. ഇതിന്റെ അടിഭാഗത്തുനിന്ന് മൂന്ന് ഇടുങ്ങിയ തുരങ്കങ്ങൾ അല്ലെങ്കിൽ 'റാറ്റ്-ഹോളുകൾ' വിവിധ വശങ്ങളിലേക്ക് പോകുന്നു. കൽക്കരി ഖനനം ചെയ്യുന്നതിനായി തൊഴിലാളികൾ ഈ തുരങ്കങ്ങളിലേക്ക് ഇറങ്ങുകയാണ് പതിവ്. ഉള്ളിൽ കൂടുതൽ തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും എൻഡിആർഎഫ് ഇൻസ്‌പെക്ടറായ അനുരാഗ് കുമാർ സിങ് പറഞ്ഞു.

TAGS :

Next Story