Quantcast

മൊബൈൽ ഫോണുകൾ തട്ടിയെടുക്കുന്നതിന് പ്രതിമാസം 25,000 രൂപ 'ശമ്പളം': അന്തർസംസ്ഥാന ഗുണ്ടാസംഘം പൊലീസ് പിടിയിൽ

ജാർഖണ്ഡിൽ നിന്നുള്ള ദേവ് കുമാർ മഹാതോ എന്നയാൾ തൊഴിൽരഹിതരായ യുവാക്കൾക്ക് പരിശീലനം നൽകുകയും മൊബൈൽ മോഷണം നടത്താൻ പ്രതിമാസം 25,000 രൂപ ശമ്പളം വാഗ്ദാനം ചെയ്യുകയും ചെയ്തു

MediaOne Logo

Web Desk

  • Published:

    9 Aug 2025 12:24 PM IST

മൊബൈൽ ഫോണുകൾ തട്ടിയെടുക്കുന്നതിന് പ്രതിമാസം 25,000 രൂപ ശമ്പളം: അന്തർസംസ്ഥാന ഗുണ്ടാസംഘം പൊലീസ് പിടിയിൽ
X

റായ്പൂർ: ഇന്ത്യയിലെ 12 സംസ്ഥാനങ്ങളിലായി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട ഒരു അന്തർസംസ്ഥാന മൊബൈൽ മോഷണ, ഓൺലൈൻ തട്ടിപ്പ് സംഘം റായ്പൂർ പൊലീസ് പിടിയിൽ. സംഘത്തലവൻ ഉൾപ്പെടെ നാല് പ്രതികളെ ജാർഖണ്ഡിൽ നിന്നും പശ്ചിമ ബംഗാളിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. മൊബൈൽ ഫോൺ മോഷണത്തിനായി തിരക്കേറിയ പ്രദേശങ്ങളെയും ട്രെയിനുകളെയുമാണ് സംഘം ലക്ഷ്യംവെക്കുന്നത്.

ജൂൺ 22 ന് തിരക്കേറിയ ഒരു മാർക്കറ്റിൽ വെച്ച് തന്റെ മൊബൈൽ ഫോൺ മോഷ്ടിക്കപ്പെട്ടതായി പ്രദേശവാസിയായ ഗോവിന്ദ് റാം വാധ്വാനി തെലിബന്ധ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തുവന്നത്. മോഷണത്തിന് തൊട്ടുപിന്നാലെ ഫോൺപേ പോലുള്ള യുപിഐ ആപ്പുകൾ ഉപയോഗിച്ച് അദ്ദേഹത്തിന്റെ അക്കൗണ്ടിൽ നിന്ന് 1.85 ലക്ഷം രൂപ പിൻവലിച്ചു.

ജാർഖണ്ഡിൽ നിന്നുള്ള ദേവ് കുമാർ മഹാതോ (28) എന്ന ദേവയുടെ നേതൃത്വത്തിലുള്ള സംഘം തൊഴിൽരഹിതരായ യുവാക്കൾക്ക് പരിശീലനം നൽകുകയും മൊബൈൽ മോഷണം നടത്താൻ പ്രതിമാസം 25,000 രൂപ ശമ്പളം വാഗ്ദാനം ചെയ്യുകയും ചെയ്തു. റായ്പൂരിലെ ഒരു വാടക വീട്ടിൽ നിന്നാണ് കുറ്റവാളികൾ പ്രവർത്തിച്ചിരുന്നത്.

പൊലീസ് പറയുന്നതനുസരിച്ച് സംഘം മൂന്ന് പ്രത്യേക ഗ്രൂപ്പുകളായി പ്രവർത്തിക്കുന്നുണ്ടായിരുന്നു. ആദ്യ സംഘം മൊബൈൽ ഫോണുകൾ മോഷ്ടിച്ചു, രണ്ടാമത്തേത് യുപിഐ ആപ്പുകൾ ഉപയോഗിച്ച് പണം കൈമാറി, മൂന്നാമത്തെ സംഘം എടിഎമ്മുകളിൽ നിന്ന് പണം പിൻവലിച്ച് കമീഷൻ കുറച്ച ശേഷം വിതരണം ചെയ്തു. അന്വേഷണത്തിനിടെ 10 അംഗ പൊലീസ് സംഘം ജാർഖണ്ഡിലേക്കും കൊൽക്കത്തയിലേക്കും പോയി ശ്രാവണ മാസമായതിനാൽ കൻവാഡ് യാത്രികരായി വേഷംമാറി നടന്നിരുന്ന മോഷണ സംഘത്തെ പിടികൂടി.

പ്രതികളിൽ നിന്ന് മൂന്ന് മൊബൈൽ ഫോണുകൾ, രണ്ട് സിം കാർഡുകൾ, 40-50 ക്യുആർ കോഡുകൾ എന്നിവ പൊലീസ് കണ്ടെടുത്തു. ബിഹാർ, മഹാരാഷ്ട്ര, ഡൽഹി, ഗുജറാത്ത്, തമിഴ്നാട് എന്നിവയുൾപ്പെടെ 12 സംസ്ഥാനങ്ങളിൽ കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പും ഗുണ്ടാ പ്രവർത്തനങ്ങളും നടന്നതായി തെളിവുകളും ലഭിച്ചു.

ഗുധിയാരി, തെലിബന്ധ പൊലീസ് സ്റ്റേഷനുകളിൽ ഐപിസി സെക്ഷൻ 303(2), 134 ബിഎൻഎസ്, സംഘടിത കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള പ്രസക്തമായ നിയമങ്ങൾ എന്നിവ പ്രകാരം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് ആറ് പ്രതികളെ കൂടി ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

TAGS :

Next Story