Quantcast

തെര. കമ്മീഷൻ്റെ സര്‍ക്കുലറിലെ ബിജെപി സീല്‍; പോസ്റ്റിട്ട യുപിയിലെ മാധ്യമപ്രവര്‍ത്തകന് കേരള പൊലീസിൻ്റെ നോട്ടീസ്

മാധ്യമപ്രവര്‍ത്തകന്‍ പീയുഷ് റായിക്കാണ് പോസ്റ്റ് നീക്കണമെന്ന് കാണിച്ച് പൊലീസ് നോട്ടീസ് അയച്ചത്

MediaOne Logo
Journalist got police notice over bjp seal post
X

ലഖ്‌നൗ: തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച കത്തില്‍ ബിജെപിയുടെ സീല്‍ വന്നത് സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ട യുപിയിലെ മാധ്യമപ്രവര്‍ത്തകന് കേരള പൊലീസിന്റെ നോട്ടീസ്. എക്‌സില്‍ പോസ്റ്റിട്ട മാധ്യമപ്രവര്‍ത്തകന്‍ പീയുഷ് റായിക്കാണ് പോസ്റ്റ് നീക്കണമെന്ന് കാണിച്ച് പൊലീസ് നോട്ടീസ് അയച്ചത്. പോസ്റ്റ് തെരഞ്ഞെടുപ്പ് കമ്മീഷനെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും ഉടനടി നീക്കിയില്ലെങ്കില്‍ നിയമനടപടിയെടുക്കുമെന്നുമാണ് നോട്ടീസില്‍ പറയുന്നത്.

തന്റെ പോസ്റ്റ് തെരഞ്ഞെടുപ്പ് കമ്മീഷനെ അപമാനിക്കുന്നതും സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്നതുമാണെന്ന് പൊലീസ് നോട്ടീസില്‍ ചൂണ്ടിക്കാട്ടിയതായി പീയുഷ് റായി പറഞ്ഞു. പോസ്റ്റുകള്‍ നീക്കം ചെയ്യാനുള്ള നോട്ടീസുകളാണ് സോഷ്യല്‍ മീഡിയയിലെ പൊലീസിന്റെ പ്രധാന ഇടപെടല്‍ രീതി. ജനങ്ങളെ ഭീഷണിപ്പെടുത്താനായി നിയമം ദുരുപയോഗം ചെയ്യുന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം വിമര്‍ശിച്ചു. പിന്നാലെ പൊലീസ് നടപടിയെ പരിഹസിച്ചും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. 'തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ത്യയിലെ ഏറ്റവും നിഷ്പക്ഷ ഭരണഘടനാ സ്ഥാപനമാണ്. തെരഞ്ഞെടുപ്പ് കമ്മീഷന് ചരിത്രപരമായ നേതൃത്വം നല്‍കിയ, ഏറ്റവും നന്നായി നയിച്ച കമ്മീഷണറാണ് ഗ്യാനേഷ് കുമാര്‍. ഈ പറഞ്ഞത് ഒ.കെ ആണോ കേരള പൊലീസേ?' എന്നായിരുന്നു പീയുഷ് റായിയുടെ പോസ്റ്റ്.


നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയച്ച കത്തിലാണ് ബിജെപിയുടെ സീല്‍ പതിച്ചത്. സംഭവം വലിയ വിവാദമാകുകയും കമ്മീഷനെതിരെ വിമര്‍ശനമുയരുകയും ചെയ്തിരുന്നു. വോട്ടിങ് മെഷീനില്‍ ഏത് ബട്ടണ്‍ ഞെക്കിയാലും താമര തെളിയുന്നു എന്ന വാര്‍ത്ത പലവട്ടം കേട്ടിട്ടുണ്ടെന്നും എന്നാല്‍ ബിജെപിയും തെരഞ്ഞെടുപ്പ് കമീഷനും ഒരേ സീല്‍ ആണ് ഉപയോഗിക്കുന്നത് എന്ന വാര്‍ത്ത ഇതാദ്യമാണെന്നുമാണ് സിപിഎം ചൂണ്ടിക്കാട്ടിയത്.

എന്നാല്‍, ബിജെപിയുടെ സീല്‍ വന്നത് സാങ്കേതിക പിഴവ് മൂലമാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരിച്ചത്. പിഴവ് തിരിച്ചറിഞ്ഞ് നേരത്തെ തന്നെ തിരുത്തല്‍ നടത്തിയിരുന്നെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍ അറിയിച്ചിരുന്നു. സംഭവത്തിന് ഉത്തരവാദിയായ ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തതായും കമ്മീഷന്‍ അറിയിച്ചിരുന്നു.

TAGS :

Next Story