കർണാടക ബുൾഡോസർ രാജ്; സ്ഥലം സന്ദർശിച്ച് കർണാടക മുസ്‌ലിം ഐക്യവേദി
യാതൊരു മുന്നറിയിപ്പുമില്ലാതെ അധികൃതർ നടത്തിയ ഈ കുടിയൊഴിപ്പിക്കൽ വലിയ അനീതിയാണെന്നും എത്രയും വേഗം പുനരധിവാസം ഉറപ്പാക്കണമെന്നും നേതാക്കൾ

- Published:
9 Jan 2026 4:36 PM IST

ബെംഗളൂരു: കർണാടകയിലെ തനിസാന്ദ്രയിൽ മുൻകൂർ നോട്ടീസ് നൽകാതെ വീടുകൾ പൊളിച്ചുനീക്കിയ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സംഭവസ്ഥലം സന്ദർശിച്ച കർണാടക മുസ്‌ലിം ഐക്യവേദി (കർണാടക മുസ്‌ലിം മുത്തഹിദ മഹാസ്) നേതാക്കളുടെ സംഘം സർക്കാരിന്റെ മനുഷ്യത്വരഹിതമായ നടപടിയെ ശക്തമായി അപലപിച്ചു.
യാതൊരു മുന്നറിയിപ്പുമില്ലാതെ അധികൃതർ നടത്തിയ ഈ കുടിയൊഴിപ്പിക്കൽ വലിയ അനീതിയാണെന്ന് സംഘം ചൂണ്ടിക്കാട്ടി. വീട് നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുരവസ്ഥയിൽ നേതാക്കൾ ആശങ്ക രേഖപ്പെടുത്തി. എത്രയും വേഗം ഇവർക്ക് അർഹമായ പുനരധിവാസം ഉറപ്പാക്കണമെന്നും, ഇത്തരം ക്രൂരമായ നടപടികൾ സർക്കാർ ഉടനടി നിർത്തിവെക്കണമെന്നും സംഘം ആവശ്യപ്പെട്ടു.
കർണാടക മുസ്‌ലിം മുത്തഹിദ മഹാസ് കൺവീനർ ജനാബ് മസൂദ് അബ്ദുൽ ഖാദിർ, ജോയിന്റ് കൺവീനർ ജനാബ് മുഹമ്മദ് യൂസഫ് കന്നി, ജമാഅത്തെ ഇസ്ലാമി ഹിന്ദ് കർണാടക സെക്രട്ടറി ജനാബ് ലബീദ് ഷാഫി, ജംഇയ്യത്തുൽ ഉലമ എ ഹിന്ദ് ബെംഗളൂരു പ്രസിഡന്റ് മൗലാന ഹാഫിസ് മുഹമ്മദ് ഫാറൂഖ്, അഹ്ലെ സുന്നത്ത് വൽ ജമാഅത്ത് പ്രതിനിധി ജനാബ് അല്ലാ ബക്ഷ് അദാവുൽ അമീരി, മഹാസ് ജോയിന്റ് കൺവീനർ ജനാബ് ഇജാസ് അഹമ്മദ്, കർണാടക സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് ഡോ. നസീം അഹമ്മദ് എന്നിവരടങ്ങുന്നതായിരുന്നു പ്രതിനിധി സംഘം.
കഴിഞ്ഞ ദിവസമാണ് അനധികൃത നിർമാണമെന്നാരോപിച്ച് തനിസാന്ദ്രയിൽ 60 വീടുകൾ പൊളിച്ചുമാറ്റിയത്. ബംഗളൂരു ഡവലപ്‌മെന്റ് അതോറിറ്റിയാണ് വീടുകൾ പൊളിച്ചുമാറ്റിയത്. എസ്ആർകെ നഗറിനടുത്ത് രാവിലെ നാല് മണിയോടെയാണ് ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചത്. കൊഗിലു ലേഔട്ടിലെ വീടുകൾ ഒഴിപ്പിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് നടപടി.
Adjust Story Font
16
