'വിദ്യാലയങ്ങളിൽ കാവി ഷാളുകൾ അനുവദിക്കില്ല; വിശ്വാസത്തിന്റെ ഭാഗമായ തലപ്പാവ്, രുദ്രാക്ഷം, പൂണൂൽ, ഹിജാബ് എന്നിവ ധരിക്കാം '- സിദ്ധരാമയ്യ
മുൻ ബിജെപി സർക്കാർ 2022-ൽ കൊണ്ടുവന്ന ഹിജാബ് നിരോധന ഉത്തരവ് ബുധനാഴ്ചയാണ് സിദ്ധരാമയ്യ സർക്കാർ റദ്ദാക്കിയത്

- Published:
14 May 2026 4:14 PM IST

മൈസൂരു: കർണാടകയിലെ സർക്കാർ വിദ്യാലയങ്ങളിൽ ഹിജാബ് നിരോധനം പിൻവലിച്ചതിന് പിന്നാലെ, മതപരമായ ചിഹ്നങ്ങൾ ധരിക്കുന്നത് സംബന്ധിച്ച് കൂടുതൽ വ്യക്തതവരുത്തി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ആചാരത്തിൻ്റെ ഭാഗമായുള്ള തലപ്പാവ്, രുദ്രാക്ഷം, പൂണൂൽ, ഹിജാബ് എന്നിവ ധരിക്കാൻ അനുവാദമുണ്ടാകും. എന്നാൽ, സ്കൂളുകളിൽ കാവി ഷാൾ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുൻ ബിജെപി സർക്കാർ 2022-ൽ കൊണ്ടുവന്ന ഹിജാബ് നിരോധന ഉത്തരവ് ബുധനാഴ്ചയാണ് സിദ്ധരാമയ്യ സർക്കാർ റദ്ദാക്കിയത്. പുതിയ ഉത്തരവ് പ്രകാരം പ്രൈമറി സ്കൂൾ മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് തങ്ങളുടെ വിശ്വാസമനുസരിച്ചുള്ള വസ്ത്രങ്ങൾ ധരിക്കാം. പുതിയ രീതിയിലുള്ള വസ്ത്രധാരണ രീതികൾ സ്കൂളുകളിൽ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാരിൻ്റെ ഈ നീക്കത്തെ 'പ്രീണന രാഷ്ട്രീയം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. ഹിജാബ് അനുവദിച്ചാൽ സ്കൂളുകളിൽ കാവി ഷാൾ ധരിക്കുമെന്ന് ചില ഹിന്ദു സംഘടനകൾ ഭീഷണി മുഴക്കിയിരുന്നു. എന്നാൽ, നിലവിലുള്ള ആചാരങ്ങൾ മാത്രമേ തുടരാൻ അനുവദിക്കൂ എന്നും പുതുതായി ഒന്നും കൊണ്ടുവരാൻ കഴിയില്ലെന്നും സിദ്ധരാമയ്യ മറുപടി നൽകി.
നീറ്റ്പരീക്ഷാ ക്രമക്കേടുകളെക്കുറിച്ചും സിദ്ധരാമയ്യ പ്രതികരിച്ചു. പരീക്ഷാ നടത്തിപ്പിലെ പാളിച്ചകൾ വിദ്യാർത്ഥികളുടെ ഭാവി നശിപ്പിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കർണാടകയുടെ സിഇടി മികച്ച രീതിയിലാണ് നടന്നതെന്നും നീറ്റ് പരീക്ഷ കൃത്യമായി നടത്താൻ കഴിയുന്നില്ലെങ്കിൽ കഠിനാധ്വാനം ചെയ്ത വിദ്യാർത്ഥികളുടെ അവസ്ഥ എന്താകുമെന്നും അദ്ദേഹം ചോദിച്ചു. ഡീസൽ ലാഭിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ വാഹനവ്യൂഹം കുറച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന്, ഇത്തരം നടപടികൾ താൽക്കാലികം മാത്രമാണെന്നും മറ്റു രാജ്യങ്ങളുമായി ചർച്ച നടത്തി അവബോധം വളർത്തുകയാണ് വേണ്ടതെന്നും സിദ്ധരാമയ്യ പറഞ്ഞു.
Adjust Story Font
16
