കോൺഗ്രസ് എംഎൽഎയുടെ തെരഞ്ഞെടുപ്പ് കർണാടക ഹൈക്കോടതി റദ്ദാക്കി
പുതിയ വോട്ടെണ്ണൽ നടത്തി നാല് ആഴ്ചക്കുള്ളിൽ ഫലം പ്രഖ്യാപിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് നിർദ്ദേശിച്ചു

ബംഗളൂരു: മാലൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ കെ വൈ നഞ്ചെഗൗഡയുടെ തെരഞ്ഞെടുപ്പ് കർണാടക ഹൈകോടതി റദ്ദാക്കി. പുതിയ വോട്ടെണ്ണൽ നടത്തി നാല് ആഴ്ചക്കുള്ളിൽ ഫലം പ്രഖ്യാപിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് നിർദ്ദേശിച്ചു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നഞ്ചെഗൗഡയുടെ വിജയത്തെ ചോദ്യം ചെയ്ത ബിജെപി സ്ഥാനാർത്ഥി കെ.എസ്. മഞ്ജുനാഥ് ഗൗഡ സമർപ്പിച്ച ഹർജി അനുവദിച്ചുകൊണ്ട് ജസ്റ്റിസ് ആർ. ദേവദാസിന്റെ സിംഗിൾ ജഡ്ജി ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വോട്ടെണ്ണൽ പ്രക്രിയയിൽ ക്രമക്കേടുകളും വീഴ്ചകളും ഉണ്ടെന്നും പ്രഖ്യാപിച്ച ഫലം റദ്ദാക്കണമെന്നും ഹർജിക്കാരൻ ആരോപിച്ചു
ഐക്കിയ ബിസിനസ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ കൈവശമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട, വോട്ടെണ്ണൽ പ്രക്രിയയുടെ വീഡിയോ ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് സുരക്ഷിതമാക്കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാൻ മുൻ കോലാർ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ വെങ്കടരാജുവിനോട് കോടതി നിർദ്ദേശിച്ചു. ഈ വിഷയത്തിൽ ഒരു സർട്ടിഫിക്കറ്റ് കോടതിയിൽ സമർപ്പിക്കണം. വിധിന്യായത്തിന്റെ വിശദമായ പകർപ്പ് കാത്തിരിക്കുന്നു.
അതേസമയം, സുപ്രീം കോടതിയിൽ ഉത്തരവിനെതിരെ അപ്പീൽ നൽകാൻ നഞ്ചെഗൗഡയുടെ അഭിഭാഷകൻ സമയം തേടി. ഈ ആവശ്യം അംഗീകരിച്ചുകൊണ്ട്, ഹൈകോടതി സ്വന്തം നിർദ്ദേശം 30 ദിവസത്തേക്ക് സ്റ്റേ ചെയ്തു, എംഎൽഎക്ക് സുപ്രീം കോടതിയിൽ വിധിയെ ചോദ്യം ചെയ്യാൻ അനുവദിച്ചു.
Adjust Story Font
16

