ജയിലിൽ വിരിഞ്ഞ പ്രണയം; മധ്യപ്രദേശിൽ ജയിൽ ഉദ്യോഗസ്ഥയും തടവുകാരനായിരുന്ന കൊലക്കേസ് പ്രതിയും വിവാഹിതരായി
ജയിലിലെ അസിസ്റ്റന്റ് സൂപ്രണ്ട് ഫിറോസ് ഖാത്തൂനും കൊലക്കെസ് പ്രതിയായിരുന്ന ധർമേന്ദ്ര സിങ്ങുമാണ് വിവാഹിതരായത്

- Published:
8 May 2026 12:19 PM IST

ഭോപ്പാൽ: മധ്യപ്രദേശിൽ ജയിൽ ഉദ്യോഗസ്ഥയും കൊലക്കേസ് പ്രതിയും വിവാഹിതരായി. സത്ന സെൻട്രൽ ജയിലിനുള്ളിൽ തുടങ്ങിയ പ്രണയമാണ് വിവാഹത്തിലെത്തിയത്. ജയിലിലെ അസിസ്റ്റന്റ് സൂപ്രണ്ട് ഫിറോസ് ഖാത്തൂനും കൊലക്കെസ് പ്രതിയായിരുന്ന ധർമേന്ദ്ര സിങ്ങുമാണ് വിവാഹിതരായത്.
ബുണ്ടേൽഖണ്ഡ് മേഖലയിലെ ഛത്തർപൂർ സ്വദേശിയായ ധർമേന്ദ്ര സിങ് 2007-ലാണ് മുൻ നഗരസഭ വൈസ് ചെയർമാൻ കൃഷ്ണ ദത്ത് ദീക്ഷിതിനെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലെത്തിയത്. സത്ന സെൻട്രൽ ജയിലിൽ അസിസ്റ്റന്റ് ജയിൽ സൂപ്രണ്ടായി ജോലിയിൽ പ്രവേശിച്ച ഫിറോസ ഖാത്തൂന് വാറന്റ് ഇൻ-ചാർജ് ചുമതലയായിരുന്നു നൽകിയിരുന്നത്.
ജയിലിലെ വാറന്റ് സംബന്ധമായ ജോലികളിൽ ഉദ്യോഗസ്ഥരെ സഹായിച്ചിരുന്നത് ധർമേന്ദ്ര സിങ്ങായിരുന്നു. ഈ ഔദ്യോഗിക ഇടപഴകലുകൾ ക്രമേണ സൗഹൃദത്തിലേക്കും പിന്നീട് പ്രണയത്തിലേക്കും വഴിമാറി. നല്ല നടപ്പിനെത്തുടർന്ന് 14 വർഷത്തെ ജയിൽ വാസത്തിന് ശേഷം നാല് വർഷം മുമ്പാണ് ധർമേന്ദ്ര സിങ് ജയിൽ മോചിതനായത്. ഇതിനുപിന്നാലെ ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചു. മേയ് അഞ്ചിന് ഛത്തർപൂരിലെ ലവ്കുശ് നഗറിൽ വെച്ച് ഹിന്ദു ആചാരപ്രകാരമാണ് വിവാഹം നടന്നത്.
ഫിറോസയുടെ കുടുംബം ഈ ബന്ധത്തെ എതിർക്കുകയും വിവാഹ ചടങ്ങുകളിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു. തുടർന്ന്, വിശ്വ ഹിന്ദു പരിഷത്ത് ജില്ലാ വൈസ് പ്രസിഡന്റ് രാജ് ബഹാദൂർ മിശ്രയും ഭാര്യയുമാണ് വിവാഹത്തിൽ 'കന്യാദാനം' നിർവഹിച്ചത്. ബജ്റംഗ് ദൾ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
Adjust Story Font
16
