മഹാരാഷ്ട്രയിലെ സൗന്ദല ഇനി ജാതിരഹിത ഗ്രാമം
ഫെബ്രുവരി അഞ്ചിന് ചേർന്ന ഗ്രാമസഭയിലാണ് ചരിത്രപരമായ തീരുമാനമുണ്ടായത്

- Published:
14 Feb 2026 8:13 AM IST

മുംബൈ: ജാതി വിവേചനത്തിനെതിരെ വിപ്ലകരമായ തീരുമാനവുമായി മഹാരാഷ്ട്രയിലെ അഹല്യനഗർ ജില്ലയിലെ സൗന്ദല ഗ്രാമം. ഫെബ്രുവരി അഞ്ചിന് ചേർന്ന ഗ്രാമസഭയിലാണ് ചരിത്രപരമായ തീരുമാനമുണ്ടായത്. ഗ്രാമസഭയുടെ നടപടിക്രമങ്ങൾ തുടങ്ങുന്നതിന് മുമ്പ് ഒരു രക്തദാന ക്യാമ്പ് നടത്താൻ സർപഞ്ച് ശരദ്‌റാവു അർഗാഡെ പറഞ്ഞു. 200ൽ കൂടുതൽ ഗ്രാമവാസികളാണ് ക്യാമ്പിൽ രക്തദാനം നടത്തിയത്.
ഇതിന് ശേഷം നടന്ന ഗ്രാമസഭയിൽ അർഗാഡെ പറഞ്ഞ വാക്കുരകൾ ശ്രദ്ധേയമായിരുന്നു. ''നമ്മുടെ രക്തത്തിന് പച്ചയോ നീലയോ നിറമില്ല, അതിന് ചുവപ്പ് നിറം മാത്രമാണുള്ളത്. ഒരിക്കൽ പരസ്പരം കലർന്നാൽ പിന്നീട് ഒരിക്കലും അത് വേർതിരിക്കാനാവില്ല''- ചരിത്ര പ്രഖ്യാപനത്തിലേക്ക് വഴിയൊരുക്കുന്നതായിരുന്നു അർഗാഡെയുടെ ഈ വാക്കുകൾ.
ജാതി ആഴത്തിൽ വേരൂന്നിയ സമൂഹത്തെ ജാതിരഹിതമായി പ്രഖ്യാപിക്കുന്നത് എളുപ്പമുള്ള ജോലിയായിരുന്നില്ല. എന്നാൽ കഴിഞ്ഞ മൂന്ന് ടേമിൽ ഗ്രാമത്തിലെ സർപഞ്ചായി സേവനമനുഷ്ഠിച്ച് തനിക്ക് ജനങ്ങളുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഈ അടുപ്പമായ നിർണായക നീക്കത്തിന് തനിക്ക് ആത്മവിശ്വാസം പകർന്നത്. സവർണ- ബഹുജൻ വിഭാഗങ്ങളും മുസ്‌ലിംകളും അടങ്ങുന്ന ഗ്രാമവാസികൾ ഒരേ മനസ്സോടെയാണ് ഈ തീരുമാനത്തിന് വോട്ട് ചെയ്തത്.
നേരത്തെ അഹമ്മദ്നഗർ എന്ന് അറിയപ്പെട്ടിരുന്ന അഹല്യാനഗർ ജാതി അക്രമങ്ങൾക്ക് കുപ്രസിദ്ധിയാർജിച്ച ഇടമാണ്. സോനായ് ട്രിപ്പിൾ കൊലപാതകം (2013), ഖർദയിലെ ദുരഭിമാനക്കൊല (2014) തുടങ്ങിയ സംഭവങ്ങൾ നടന്ന ഈ ജില്ല ദലിത് വിരുദ്ധ അതിക്രമങ്ങളുടെ പട്ടികയിൽ മുൻപന്തിയിലായിരുന്നു. സൗന്ദല ഗ്രാമത്തിലും മുമ്പ് ജാതി സംഘർഷങ്ങൾ നിലനിന്നിരുന്നു. എന്നാൽ തുടർച്ചയായ സാമൂഹിക ബോധവൽക്കരണത്തിലൂടെ ഗ്രാമം വലിയ മാറ്റത്തിന് വിധേയമായെന്ന് മൂന്ന് തവണ സർപഞ്ചായ അർഗഡെ പറയുന്നു. നിലവിൽ ഗ്രാമത്തിൽ മിശ്രവിവാഹങ്ങൾ നടന്നു തുടങ്ങിയിട്ടില്ലെങ്കിലും, പുതിയ പ്രമേയം അത്തരം മാറ്റങ്ങൾക്കും വഴിയൊരുക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
Adjust Story Font
16
