'രാജി വച്ചില്ലെങ്കിൽ ചവിട്ടിപ്പുറത്താക്ക്'; മമത ബാനര്‍ജിക്കെതിരെ മഹേഷ് ജെത്മലാനി
തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരു തെരഞ്ഞെടുപ്പ് സാക്ഷ്യപ്പെടുത്തിയാൽ, മുഖ്യമന്ത്രി മുഖ്യമന്ത്രി അല്ലാതായി മാറുമെന്ന് അദ്ദേഹം പറഞ്ഞു

- Published:
6 May 2026 8:37 AM IST

കൊൽക്കത്ത: മുഖ്യമന്ത്രി പദം രാജിവെക്കില്ലെന്ന മമത ബാനര്‍ജിയുടെ നിലപാടിനെതിരെ മുതിർന്ന അഭിഭാഷകൻ മഹേഷ് ജെത്മലാനി. മമതയുടെ പെരുമാറ്റം ക്ഷമിക്കാനാവാത്തതാണെന്നും അത് മുഴുവൻ ജനാധിപത്യ വ്യവസ്ഥയ്ക്കും വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. എൻഡിടിവിയുടെ പദ്മജ ജോഷിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ജെത്മലാനിയുടെ പ്രതികരണം.
തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരു തെരഞ്ഞെടുപ്പ് സാക്ഷ്യപ്പെടുത്തിയാൽ, മുഖ്യമന്ത്രി മുഖ്യമന്ത്രി അല്ലാതായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. ബംഗാളിലെ രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിൽ മമത പദവി ഒഴിയണമെന്ന വാദത്തിന് ഈ പ്രസ്താവന കൂടുതൽ കരുത്തുപകർന്നിരിക്കുകയാണ്.
"ഇതൊരു അപമാനമാണ്, അവര്‍ ഒരു പാഠം പഠിക്കേണ്ടതുണ്ട്... അവര്‍ ഇത്തരത്തിൽ പെരുമാറിയതിൽ എനിക്ക് സന്തോഷമുണ്ട്. അവരുടെ മനോഭാവം ഇങ്ങനെയായതിൽ എനിക്ക് സന്തോഷം, കാരണം അന്തസ്സായി രാജിവെക്കുന്നതിന് പകരം ഗവർണർക്ക് അവളെ പുറത്താക്കാൻ ഇതിലൂടെ സാധിക്കും... ഗവർണറുടെ പ്രീതി ഉള്ളിടത്തോളം കാലം മാത്രമാണ് അവർക്ക് ആ പദവിയിൽ ഇരിക്കാൻ കഴിയുക എന്നതിനാൽ ഗവർണർ അവരെ ഔദ്യോഗികമായി പുറത്താക്കണം," ജെത്മലാനി പറഞ്ഞു. കസേരയിൽ കടിച്ചുതൂങ്ങാനാണ് ഭാവമെങ്കിൽ ഗവർണർ അവരെ മര്യാദകളില്ലാതെ പുറത്താക്കണം. ഈ പെരുമാറ്റം കണക്കിലെടുത്ത് അവരെ ചവിട്ടി പുറത്താക്കണമെന്നാണ് എനിക്ക് പറയാനുള്ളത്... അദ്ദേഹം കൂട്ടിച്ചേർത്തു.
#TheBuckStopsHere with @PadmajaJoshi
— NDTV (@ndtv) May 5, 2026
Mamata Banerjee should be taught a lesson, she's a disgrace to the very concept of democracy and rule of law: Mahesh Jethmalani (@JethmalaniM), Senior Advocate, Supreme Court pic.twitter.com/bMQXpBGcop
"ഇനി മുതൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ അവർ അതിക്രമിച്ചു കയറിയ ആളെപ്പോലെ മാത്രമാണ്. തെരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി സാക്ഷ്യപ്പെടുത്തിയ നിമിഷം മുതൽ അവർ ആ സ്ഥാനത്തിന് അയോഗ്യയാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.
തുടർച്ചയായ മൂന്ന് തവണ അധികാരത്തിലിരുന്ന ശേഷം ബിജെപിയോട് പരാജയപ്പെട്ടിട്ടും രാജിവെക്കാൻ മമത ബാനർജി തയ്യാറായിട്ടില്ല. "ഞാൻ പരാജയപ്പെട്ടിട്ടില്ല, അതുകൊണ്ട് തന്നെ ഞാൻ രാജ്ഭവനിലേക്ക് പോകില്ല. രാജി സമർപ്പിക്കുകയുമില്ല," എന്നാണ് വാർത്താ സമ്മേളനത്തിൽ അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. തന്‍റെ പാർട്ടിയിൽ നിന്ന് നൂറോളം സീറ്റുകൾ മോഷ്ടിക്കപ്പെട്ടു എന്നാണ് ആരോപിക്കപ്പെടുന്നത്.
Adjust Story Font
16
