'മരിച്ചവരെ' തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ ഹാജരാക്കി മമത; ഗ്യാനേഷ് കുമാറുമായുള്ള കൂടിക്കാഴ്ചയിൽ നാടകീയ രംഗങ്ങൾ
ഗ്യാനേഷ് കുമാര്‍ അപമാനിച്ചെന്നാരോപിച്ച് മമത ബാനര്‍ജി ഇറങ്ങിപ്പോയി

- Updated:
2026-02-03 03:12:28.0

ന്യൂഡല്‍ഹി: വോട്ടർപട്ടിക തീവ്രപരിഷ്‌കരണവുമായി(എസ്‌ഐആർ) ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറുമായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി നടത്തിയ കൂടിക്കാഴ്ചയില്‍ നാടകീയ രംഗങ്ങള്‍.
ഗ്യാനേഷ് കുമാര്‍ അപമാനിച്ചെന്നാരോപിച്ച് മമത ബാനര്‍ജി ഇറങ്ങിപ്പോയി. തെരഞ്ഞെടുപ്പ് കമ്മിഷൻ തങ്ങളെ അപമാനിച്ചെന്നും എസ്‌ഐആർ നടപടികൾ കാരണം പ്രയാസത്തിലായ കുടുംബങ്ങളുടെ പരാതികൾ കേൾക്കാൻ തയ്യാറായില്ലെന്നും മമത ആരോപിച്ചു.
എസ്‌ഐആറിൽ മരിച്ചവരെന്ന് കാണിച്ച് പേരുവെട്ടിയ നൂറോളം പേരുമായായിരുന്നു മമത ഇന്നലെ ഡൽഹിയിൽ എത്തിയത്. ഇവരിൽ ഏതാനും പേരെ യോഗത്തിൽ ഹാജരാക്കിയിരുന്നു. യോഗത്തിലേക്ക് തൃണമൂൽ സംഘം ഒപ്പം കൂട്ടിയ ക്യാമറാമാനെ പുറത്താക്കിയതായും നേതാക്കൾ ആരോപിക്കുന്നു. കൂടിക്കാഴ്ചയിൽ ഇരുവിഭാഗവും തമ്മിൽ വൻ വാക്കേറ്റമാണു നടന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഒടുവിൽ, മമതയും സംഘവും പ്രതിഷേധിച്ച് ഇറങ്ങിപ്പോകുകയായിരുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷൻ തങ്ങളെ കേൾക്കാൻ തയ്യാറായില്ലെന്നും അതുകൊണ്ടാണ് യോഗത്തിൽനിന്ന് ഇറങ്ങിപ്പോയതെന്നും മമതാ ബാനർജി പറഞ്ഞു. തന്റെ രാഷ്ട്രീയജീവിതത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു പെരുമാറ്റം ഒരിക്കലും കണ്ടിട്ടില്ല. താൻ നാലുതവണ കേന്ദ്രമന്ത്രിയും ഏഴുവട്ടം എംപിയുമായ ആളാണ്. ഇത്രയും അഹങ്കാരിയായ തിരഞ്ഞെടുപ്പ് കമ്മീഷണറെ ഇതുവരെ കണ്ടിട്ടില്ലെന്നും മമതാ ബാനർജി പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷനെ ബഹുമാനിക്കുന്നുണ്ടെങ്കിലും ഇവർ ബംഗാളിനെ മനഃപൂർവം ലക്ഷ്യമിടുന്നതായാണ് സംശയിക്കുന്നതെന്നും മമത കൂട്ടിച്ചേർത്തു.
ബംഗാളിലെ വോട്ടർ പട്ടിക തീവ്ര പരിശോധനാ നടപടികൾ നിർത്തിവെക്കണമെന്നും അപാകതകൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് സമരം ശക്തമാക്കാനാണ് നീക്കം.
Adjust Story Font
16
