പശ്ചിമ ബംഗാളിലെ എസ്ഐആര്‍: ഇലക്ഷന്‍ കമ്മീഷനെതിരെ സുപ്രിംകോടതിയിൽ റിട്ട് ഹരജി സമർപ്പിച്ച് മമത ബാനർജി
നിലവിൽ തൃണമൂൽ കോൺഗ്രസ് നൽകിയ ഹരജി കോടതിയുടെ പരിഗണനയിലിരിക്കെയാണ് മുഖ്യമന്ത്രി തന്നെ നേരിട്ട് നിയമപോരാട്ടത്തിന് ഇറങ്ങിയിരിക്കുന്നത്.

- Updated:
2026-02-02 10:16:16.0

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തില്‍ (എസ്ഐആർ) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സുപ്രിംകോടതിയിൽ റിട്ട് ഹരജി സമർപ്പിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പരമോന്നത കോടതിയുടെ അടിയന്തര ഇടപെടൽ തേടിയാണ് ജനുവരി 28ന് ഹരജി സമർപ്പിച്ചത്. ബംഗാൾ ചീഫ് ഇലക്ടറൽ ഓഫീസറെ ഹരജിയില്‍ കക്ഷി ചേർത്തിട്ടുമുണ്ട്.
നിലവിൽ തൃണമൂൽ കോൺഗ്രസ് നൽകിയ ഹരജി കോടതിയുടെ പരിഗണനയിലിരിക്കെയാണ് മുഖ്യമന്ത്രി തന്നെ നേരിട്ട് നിയമപോരാട്ടത്തിന് ഇറങ്ങിയിരിക്കുന്നത്.
നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചാണ് വോട്ടർ പട്ടിക പുതുക്കൽ നടപടികൾ നടക്കുന്നതെന്ന് ഹരജിയില്‍ മമത ആരോപിച്ചു. എസ്ഐആർ നടപടിക്രമങ്ങൾക്കിടെ ഏകദേശം 140 പേർ മരിച്ചതായും ഇത് ജനങ്ങൾക്കു വലിയ ദുരിതമാണ് ഉണ്ടാക്കുന്നതെന്നും മമത ആരോപിക്കുന്നു. മതിയായ പരിശീലനവും വൈദഗ്ധ്യവുമില്ലാത്ത 8,100 മൈക്രോ ഒബ്സർവർമാരെ ഏകപക്ഷീയമായി വിന്യസിച്ചതിനെ അവർ ഹരജിയിൽ ചോദ്യം ചെയ്യുന്നു.
ഏപ്രിൽ-മെയ് മാസങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനിടെയാണ് മമത സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ എസ്ഐആര്‍ പ്രക്രിയ നിർത്തിവെക്കാൻ ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് മമത ബാനർജി നേരത്തെ കത്തെഴുതിയിരുന്നു. തുടക്കം മുതലെ എസ്ഐആറിനെതിരെ ശക്തമായി എതിർക്കുന്ന നിലപാടാണ് മമത ബാനർജി സ്വീകരിച്ചുവന്നിരുന്നത്. വ്യാപകമായ നിലയിൽ ക്രമക്കേട് നടക്കുന്നുണ്ടെന്നും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും തൃണമൂൽ കോൺഗ്രസും ആരോപിച്ചിരുന്നു.
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് കമ്മീഷൻ അനൗദ്യോഗിക നിർദ്ദേശങ്ങൾ നൽകുന്നുണ്ടെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസ് എംപി ഡെറിക് ഒബ്രിയാനും നേരത്തെ സുപ്രിംകോടതിയിൽ ഹരജി നൽകിയിരുന്നു.
Adjust Story Font
16
