വിവാഹിതരായിട്ട് രണ്ട് മാസം; വിവാഹേതര ബന്ധം ചോദ്യം ചെയ്ത ഭാര്യയെ ഭര്‍ത്താവ് വെടിവച്ചു കൊന്നു
ജാർഖണ്ഡിലെ പലാമു ജില്ലയിലാണ് സംഭവം

റാഞ്ചി: വിവാഹേതര ബന്ധത്തെ ചോദ്യം ചെയ്ത ഭാര്യയെ ഭര്‍ത്താവ് വെടിവച്ചു കൊലപ്പെടുത്തി. സിമ്രാൻ ദേവിയാണ്(22) കൊല്ലപ്പെട്ടത്. ജാർഖണ്ഡിലെ പലാമു ജില്ലയിലാണ് സംഭവം.
പത്താൻ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള നൗഡിഹ ഗ്രാമത്തിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് വിനീത് സിങ് ഒളിവിലാണ്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ദമ്പതികളുടെ വിവാഹം. വിനിതീന് വേണ്ടിയുള്ള തിരച്ചിലിലാണ് പൊലീസെന്നും ഉടൻ പിടികൂടുമെന്നും മേദിനിനഗർ സബ് ഡിവിഷണൽ പൊലീസ് ഓഫീസർ (എസ്ഡിപിഒ) മണി ഭൂഷൺ പ്രസാദ് പറഞ്ഞു. മറ്റൊരു സ്ത്രീയുമായുള്ള വിനീതിന്‍റെ ബന്ധത്തെക്കുറിച്ച് സിമ്രാൻ തിങ്കളാഴ്ച രാത്രി ചോദിച്ചിരുന്നു. ഇതിനെച്ചൊല്ലി വഴക്കുണ്ടാവുകയും കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു.
മേയ് 16നും സമാനസംഭവമുണ്ടായിട്ടുണ്ട്. ജാർഖണ്ഡിലെ കോന്ധാവെ ധവാഡെയിലാണ് കൊലപാതകം നടന്നത്. ഭാര്യക്ക് മറ്റൊരു ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഭര്‍ത്താവ് യുവതിയെ കൊലപ്പെടുത്തുകയായിരുന്നു. ദീക്ഷ എന്ന യുവതിയാണ് ഭര്‍ത്താവ് ദീപകിന്‍റെ ക്രൂരമായ ആക്രമണത്തെത്തുടര്‍ന്ന് മരിച്ചത്. ഇരുവരുമുണ്ടായ വാക്കുതര്‍ക്കത്തിനിടെ ദീപക് ദീക്ഷയുടെ നെഞ്ചിൽ ചവിട്ടുകയും ഗുരുതരമായി പരിക്കേൽപ്പിക്കുകയുമായിരുന്നു. കഴിഞ്ഞ മാസം, നോയിഡയിലെ സെക്ടർ 15ൽ സംശയത്തെ തുടര്‍ന്ന് ഒരാൾ ഭാര്യയെ ചുറ്റിക കൊണ്ടടിച്ചു കൊലപ്പെടുത്തിയിരുന്നു.
Adjust Story Font
16

