'150ൽ നിന്ന് 15 ആയി'; ബജ്‌റംഗ് ദൾ പ്രതിഷേധത്തെ തുടർന്ന് ജിമ്മിൽ ആളുകുറഞ്ഞതായി 'മുഹമ്മദ്' ദീപക്
പാർക്കിൻസൺസ് രോഗം ബാധിച്ച 70 വയസുള്ള ഒരു മുസ്‌ലിം കടയുടമക്കെതിരെ അതിക്രമവുമായി വന്ന ബജ്‌റംഗ് ദൾ പ്രവർത്തകരെ ദീപക് തടഞ്ഞിരുന്നു

- Updated:
2026-02-09 15:59:40.0

ഡെറാഡൂൺ: ബജ്‌റംഗ് ദൾ പ്രവർത്തകരുടെ അതിക്രമത്തിൽ നിന്ന് മുസ്‌ലിം കച്ചവടക്കാരനെ രക്ഷപ്പെടുത്തിയതിന് പിന്നാലെ ചർച്ചയായ പേരായിരുന്നു മുഹമ്മദ് ദീപക് എന്ന ദീപക് കുമാറിന്റേത്. എന്നാൽ അദേഹത്തിന്റെ ആ പ്രവർത്തിക്ക് വലിയ വില നൽകേണ്ടി വന്നിരിക്കുകയാണ്. തന്‍റെ വരുമാന മാർഗമായ ജിമ്മിൽ എത്തുന്ന ആളുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞതായി ദീപക് 'ദി ഇന്ത്യൻ എക്സ്പ്രസിനോട്' പറയുന്നു.
'ആളുകൾക്ക് ഭയമാണ് എനിക്ക് അത് മനസിലാകും. എന്നിരുന്നാലും, ജിം മുഴുവൻ നിലയിലാണ് പ്രവർത്തിക്കുന്നത്, പ്രതിമാസം 40,000 രൂപ വാടക അടക്കണം. ഞങ്ങളുടെ കുടുംബത്തിന് ഈയൊരു വരുമാനം മാത്രമേയുള്ളൂ. അടുത്തിടെയാണ് വീട് പണിതത്, 16,000 രൂപയുടെ പ്രതിമാസ വായ്പ ഇപ്പോഴും അടച്ചുവരികയാണ്.' ദീപക് പറഞ്ഞു.
ജനുവരി 26ന്, പാർക്കിൻസൺസ് രോഗം ബാധിച്ച 70 വയസുള്ള ഒരു മുസ്‌ലിം കടയുടമക്കെതിരെ അതിക്രമവുമായി വന്ന ബജ്‌റംഗ് ദൾ പ്രവർത്തകരെ ദീപക് തടഞ്ഞിരുന്നു. വൃദ്ധനായ വകീൽ അഹമ്മദ് എന്നയാളുടെ കടയുടെ പേരിൽ നിന്ന് 'ബാബ' എന്ന വാക്ക് ഒഴിവാക്കണമെന്നായിരുന്നു ബജ്‌റംഗ് ദൾ പ്രവർത്തകരുടെ ആവശ്യം.
പ്രവർത്തകരെ തടയുന്നതിനിടെ, പേര് ചോദിച്ചപ്പോൾ, മുഹമ്മദ് ദീപക് ആണെന്ന് അദേഹം പറഞ്ഞതും അതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതും ദീപകിന് ശ്രദ്ധ നേടി കൊടുത്തു. ഇതിനുപിന്നാലെ ദീപക്കിനെ പിന്തുണച്ച് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നിരവധി പേർ രംഗത്ത് വന്നു.
സംഭവം രാജ്യവ്യാപകമായി ചർച്ചയായതിന് പിന്നാലെ ദീപകിനെതിരെ ഭീഷണിയുമായി ബജ്‌റംഗ് ദൾ പ്രവർത്തകർ വീണ്ടും രംഗത്തെത്തി. കോട്ദ്വാറിലെ ദീപക്കിന്റെ വീടിന് മുന്നിലെത്തി വരെ ബജ്റംഗ്ദള്‍ പ്രവർത്തകർ ഭീഷണി മുഴക്കി. പ്രതിഷേധിച്ച ബജ്‌റംഗ് ദൾ പ്രവർത്തകർക്കും ദീപക്കിനുമെതിരെ ഉത്തരാഖണ്ഡ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Adjust Story Font
16
