ദുർഗാ വിഗ്രഹ നിമഞ്ജനം: ഹൈദരാബാദിൽ പള്ളികൾ തുണി കൊണ്ട് മൂടി അധികൃതർ
അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനാണ് നടപടിയെന്നാണ് അധികൃതരുടെ വാദം.

Photo| Special Arrangement
ഹൈദരാബാദ്: ദുർഗാ വിഗ്രഹ നിമഞ്ജന ഘോഷയാത്രയുമായി ബന്ധപ്പെട്ട് ഹൈദരാബാദിലെ പള്ളികൾ വെള്ളത്തുണി കൊണ്ട് മറച്ച് അധികൃതർ. അഫ്സൽഗഞ്ച്, പത്തർഗട്ടി, സിദ്ദിയാംബർ ബസാർ, മൊഅസ്സം ജാഹി മാർക്കറ്റ് തുടങ്ങിയ ഇടങ്ങളിലാണ് പള്ളികൾ മറച്ചത്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനാണ് നടപടിയെന്നാണ് അധികൃതരുടെ വാദം.
ശനിയാഴ്ച നടന്ന ദുർഗാ വിഗ്രഹ നിമഞ്ജനവുമായി ബന്ധപ്പെട്ട് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിരുന്നു. ഈ വർഷം പഴയ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏകദേശം 200 വിഗ്രഹങ്ങളാണ് സ്ഥാപിച്ചിരുന്നത്. ഘോഷയാത്ര കടന്നുപോകുന്ന പ്രധാന ഇടങ്ങളിലെല്ലാം സുരക്ഷയുടെ ഭാഗമായി പൊലീസ് സംഘത്തെ വിന്യസിച്ചിരുന്നു.
ഘോഷയാത്രാ റൂട്ടിലെ പള്ളികൾ മുൻകരുതൽ നടപടികളുടെ ഭാഗമായാണ് മറച്ചതെന്നാണ് അധികൃതരുടെ ഭാഷ്യം. ഘോഷയാത്രയിൽ സ്വീകരിക്കേണ്ട സജ്ജീകരണങ്ങളുടെയും സുരക്ഷാ ക്രമീകരണങ്ങളുടേയും ഭാഗമായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ എസ്എച്ച്ഒമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
സെപ്തംബറിൽ ഹൈദരാബാദിലെ ഗണേശ വിഗ്രഹ നിമഞ്ജനത്തിന് മുന്നോടിയായും പള്ളികൾ മൂടിയിരുന്നു. കഴിഞ്ഞവർഷവും ഹൈദരാബാദിൽ ഗണേശ ചതുർഥി ഘോഷയാത്രകൾ കടന്നുപോകുന്ന വഴികളിലെ പള്ളികൾ വെള്ളത്തുണി കൊണ്ട് മറച്ചിരുന്നു. ഗണേശ ഘോഷയാത്രകൾ കടന്നുപോകുന്ന മേഖലകളിൽ സമാധാന അന്തരീക്ഷം നിലനിർത്താനാണ് പള്ളികൾ മറച്ചതെന്നായിരുന്നു അന്നും അധികൃതരുടെ വിശദീകരണം.
കഴിഞ്ഞവർഷം, രാമനവമി ഘോഷയാത്രയ്ക്ക് മുന്നോടിയായും ഹൈദരാബാദിൽ പള്ളി തുണികൊണ്ട് മറച്ചിരുന്നു. കഴിഞ്ഞ മാർച്ചിൽ, ഹോളി ആഘോഷങ്ങൾക്ക് മുന്നോടിയായി യുപിയിലെ ഷാജഹാൻപൂരിൽ ജില്ലാ ഭരണകൂടം 70 മുസ്‍ലിം പള്ളികൾ ടാർപോളിൻ കൊണ്ട് മൂടിക്കെട്ടിയിരുന്നു. പ്രദേശത്തെ മതനേതാക്കളുമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും നടത്തിയ വിപുലമായ ചർച്ചകൾക്ക് ശേഷമാണ് ടാർപോളിനുകൾ ഉപയോഗിച്ച് പള്ളികൾ മൂടാൻ തീരുമാനിച്ചതെന്നായിരുന്നു അധികൃതർ പറഞ്ഞത്.
Adjust Story Font
16

