പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെയും മണിപ്പൂരിൽ സംഘർഷം; ഉഖ്‌രുല്‍ ജില്ലയിൽ വീടുകൾക്ക് തീവെച്ചു
നിരോധനാജ്ഞ നിലനിൽക്കെയാണ് അക്രമം നടന്നത്

- Published:
9 Feb 2026 2:00 PM IST

ഇംഫാല്‍: പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. മണിപ്പൂരിലെ ഉഖ്‌രുൽ ജില്ലയിലെ ലിതാൻ മേഖലയിലാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. നാഗാ, കുക്കി-സോ വിഭാഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഇരുപതോളം വീടുകൾക്ക് തീവെച്ചു.
രണ്ട് വിഭാഗങ്ങളിലുംപെട്ട ആളുകളുടെ വീടുകൾ അഗ്നിക്കരയായിട്ടുണ്ട്. നിരോധനാജ്ഞ നിലനിൽക്കെയാണ് അക്രമം നടന്നത്. അക്രമത്തിൽ സായുധരായ കുക്കി ഗ്രൂപ്പുകൾക്ക് പങ്കുണ്ടെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. അക്രമത്തിനിടെ വെടിവയ്പും നടന്നതായും പറയപ്പെടുന്നു.
'ഇരുപതോളം വീടുകൾ കത്തിനശിച്ചു. ആദ്യം ഏതാനും വീടുകൾക്കാണ് തീപിടിച്ചത്, എന്നാൽ ശക്തമായ കാറ്റ് കാരണം തീ അതിവേഗം പടരുകയായിരുന്നു'- ജില്ലാ മജിസ്‌ട്രേറ്റ് ആശിഷ് ദാസ് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. അതേസമയം സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഞായറാഴ്ച രാത്രി മുതൽ പ്രശ്നബാധിത പ്രദേശങ്ങളിൽ സൈന്യത്തെയും അർദ്ധസൈനിക വിഭാഗങ്ങളെയും വിന്യസിച്ചിട്ടുണ്ടെന്ന്.
സംഘർഷം ഒഴിവാക്കുന്നതിനായി ജില്ലാ ഭരണകൂടം ഇരുവിഭാഗങ്ങളിലെയും നേതാക്കളുമായി ആശയവിനിമയം നടത്തിവരികയാണ്. ഉപമുഖ്യമന്ത്രി ലോസി ഡീഖോയും സ്ഥലം എംഎൽഎ റാം മുയിവയും സംഘര്‍ഷ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. നാഗ വിഭാഗത്തിൽപ്പെട്ട യുവാവിനെ ഒരു കൂട്ടം കുക്കി-സോ വിഭാഗക്കാർ ശനിയാഴ്ച മര്‍ദിച്ചതോടെയാണ് അക്രമസംഭവങ്ങളുടെ തുടക്കം. ഞായറാഴ്ച ഉച്ചയോടെ നാഗാ ഗ്രാമവാസികൾ പ്രാദേശിക കുക്കി ഗ്രാമത്തലവനെ സമീപിക്കുകയും കുറ്റവാളികളെ തങ്ങളുടെ മുന്നിൽ ഹാജരാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതോടെ സ്ഥിതിഗതികൾ വഷളാകുകായിരുന്നു. നാഗാ വിഭാഗത്തിന് ഭൂരിപക്ഷമുള്ള ജില്ലയാണ് ഉഖ്രുൽ.
Adjust Story Font
16
