നിതീഷ് കുമാര്‍ ഒഴിഞ്ഞാൽ ബിഹാറിലെ ഭരണം ഗുജറാത്തിൽ നിന്ന്: തേജസ്വി യാദവ്
നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് രാജ്യസഭയിലേക്ക് പോകാനൊരുങ്ങവെയാണ് തേജസ്വിയുടെ പരാമർശം

- Published:
13 April 2026 7:40 PM IST

തേജസ്വി യാദവ് Image-The Indian Express
പറ്റ്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെക്കുന്നതോടെ സംസ്ഥാനത്തെ ഭരണം ഗുജറാത്തിൽ നിന്നാകും നിയന്ത്രിക്കപ്പെടുകയെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ്. ആർജെഡിയുടെ വിദ്യാർത്ഥി വിഭാഗത്തിന്റെ പുനഃസംഘടനയും പേരുമാറ്റവും പ്രഖ്യാപിക്കവെ പറ്റ്നയില്‍ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് രാജ്യസഭയിലേക്ക് പോകാനൊരുങ്ങവെയാണ് തേജസ്വിയുടെ കടുത്ത പരാമർശം.
പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗമായ 'ഛാത്ര ആർജെഡി' പിരിച്ചുവിട്ടതായും പുതിയ രൂപത്തിൽ സോഷ്യലിസ്റ്റ് സ്റ്റുഡന്റ് അസോസിയേഷൻ ഓഫ് ഇന്ത്യ എന്ന പേരിൽ പ്രവർത്തിക്കുമെന്നും തേജസ്വി അറിയിച്ചു. ബിഹാറിൽ മാത്രം ഒതുങ്ങിനിൽക്കാതെ രാജ്യത്തുടനീളമുള്ള സർവകലാശാലകളിൽ സംഘടനയുടെ സാന്നിധ്യം ഉറപ്പിക്കാനാണ് ആർജെഡി ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസം, സമത്വം, എന്നിവയിൽ ഊന്നിയായിരിക്കും പുതിയ സംഘടനയുടെ പ്രവർത്തനമെന്നും വിദ്യാർഥി പ്രശ്നങ്ങളിൽ ദേശീയതലത്തിൽ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും തേജസ്വി വ്യക്തമാക്കി.
ബിഹാർ രാഷ്ട്രീയത്തിൽ രണ്ട് പതിറ്റാണ്ട് നീണ്ടുനിന്ന നിതീഷ് കുമാർ യുഗം അവസാനിക്കുകയാണ്. നാളെ(ഏപ്രില്‍ 14) നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി ബിജെപിയിൽ നിന്നുള്ള ഒരാൾക്ക് മുഖ്യമന്ത്രി പദവിയിലെത്താൻ അവസരം ഒരുക്കിയാണ് പിൻമാറ്റം. ഘടക കക്ഷികളെ അകത്തു നിന്ന് ദുര്‍ബലമാക്കിയും ശിഥിലീകരിച്ചും ഭരണം കൈക്കലാക്കുന്ന ബിജെപിയുടെ പതിവ് തന്ത്രം ഇതോടെ ബിഹാര്‍ രാഷ്ട്രീയത്തിലും പ്രയോഗിക്കപ്പെട്ടിരിക്കയാണ്.
Adjust Story Font
16
