യൂനിയൻ ബജറ്റ്: ആദായനികുതി സ്ലാബുകളിൽ മാറ്റമില്ല
ആറ് പതിറ്റാണ്ട് പഴക്കമുള്ള നികുതി നിയമത്തിന് പകരമായി 'ഇൻകം ടാക്‌സ് ആക്ട് 2025' ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു

- Published:
1 Feb 2026 1:48 PM IST

ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച 2026-27 സാമ്പത്തിക വർഷത്തെ യൂനിയൻ ബജറ്റിൽ ആദായ നികുതി സ്ലാബുകളിൽ മാറ്റമില്ല. പുതിയ ആദായനികുതി വ്യവസ്ഥപ്രകാരം 12 ലക്ഷം വരെ വാർഷിക വരുമാനമുള്ളവർ ആദായനികുതി നൽകേണ്ടതില്ലെന്ന് കേന്ദ്രസർക്കാർ കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു.
4- 8 ലക്ഷം രൂപ: അഞ്ച് ശതമാനം, 8- 12 ലക്ഷം രൂപ: 10 ശതമാനം, 12- 16 ലക്ഷം രൂപ: 15 ശതമാനം, 16- 20 ലക്ഷം രൂപ: 20 ശതമാനം, 20- 24 ലക്ഷം രൂപ: 25 ശതമാനം, 24 ലക്ഷത്തിന് മുകളിൽ: 30 ശതമാനം എന്നിങ്ങനെയാണ് നികുതി നിരക്ക്. നാല് ലക്ഷം രൂപയിലധികം വരുമാനമുള്ളവർക്ക് നികുതി ബാധ്യതയുണ്ടെങ്കിലും കിഴിവുകളും റിബേറ്റുകളും കഴിഞ്ഞാൽ 12 ലക്ഷം രൂപക്ക് വരെ നികുതി കൊടുക്കേണ്ടിവരില്ല.
ആറ് പതിറ്റാണ്ട് പഴക്കമുള്ള നികുതി നിയമത്തിന് പകരമായി 'ഇൻകം ടാക്‌സ് ആക്ട് 2025' ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു. റെക്കോർഡ് വേഗത്തിലാണ് ഈ നിയമനിർമാണം പൂർത്തിയാക്കിയത്. ലളിതമായ നികുതി നിയമങ്ങളും ഫോമുകളും ഉടൻ വിജ്ഞാപനം ചെയ്യും. സാധാരണക്കാർക്ക് ബുദ്ധിമുട്ടില്ലാതെ കൈകാര്യം ചെയ്യാവുന്ന രീതിയിലാണ് ഫോമുകൾ പരിഷ്‌കരിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു
ഇന്ത്യയിലെ ഡാറ്റാ സെന്ററുകൾ ഉപയോഗിച്ച് ആഗോളതലത്തിൽ ക്ലൗഡ് സേവനങ്ങൾ നൽകുന്ന വിദേശ കമ്പനികൾക്ക് 2047 വരെ നികുതി അവധി (Tax Holiday) മന്ത്രി പ്രഖ്യാപിച്ചു. രാജ്യത്തെ ഡാറ്റാ സെന്റർ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ നടപടി. എന്നാൽ, ഈ ആനുകൂല്യം ലഭിക്കുന്നതിന് കമ്പനികൾ ഒരു ഇന്ത്യൻ റീസെല്ലർ (Reseller) മുഖേനയായിരിക്കണം സേവനങ്ങൾ നൽകേണ്ടത്.
Adjust Story Font
16
