Quantcast

'ഇറാനുമായി കുടിശ്ശികയില്ല, ക്രൂഡ് ഓയിൽ വിതരണം സുരക്ഷിതം'; വ്യാജ റിപ്പോർട്ടുകൾ തള്ളി പെട്രോളിയം മന്ത്രാലയം

ഇറാൻ ഉൾപ്പെടെ 40ലധികം രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യ അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുന്നത്

MediaOne Logo
ഇറാനുമായി കുടിശ്ശികയില്ല, ക്രൂഡ് ഓയിൽ വിതരണം സുരക്ഷിതം; വ്യാജ റിപ്പോർട്ടുകൾ തള്ളി പെട്രോളിയം മന്ത്രാലയം
X

ന്യൂഡൽഹി: ഇറാനിൽ നിന്നുള്ള അസംസ്കൃത എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഇന്ത്യക്ക് യാതൊരുവിധ കുടിശ്ശികയോ പണമിടപാട് പ്രശ്നങ്ങളോ ഇല്ലെന്ന് വ്യക്തമാക്കി കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം. പണമിടപാട് പ്രശ്നങ്ങളെ തുടർന്ന് ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് വന്നുകൊണ്ടിരുന്ന ക്രൂഡ് ഓയിൽ ടാങ്കർ പാതിവഴിയിൽ വെച്ച് ചൈനയിലേക്ക് തിരിച്ചുവിട്ടു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് മന്ത്രാലയം അറിയിച്ചു.

ഇറാൻ ഉൾപ്പെടെ 40ലധികം രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യ അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുന്നത്. പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷങ്ങൾക്കിടയിലും, രാജ്യത്തെ റിഫൈനറികൾക്കാവശ്യമായ അസംസ്കൃത എണ്ണ ഇറാനിൽ നിന്നുൾപ്പെടെ ഉറപ്പാക്കിയിട്ടുണ്ട്. വ്യാജ പ്രചാരണങ്ങൾക്ക് പ്രതികരണമായി, ഇറാനുമായുള്ള എണ്ണ ഇടപാടുകളിൽ യാതൊരുവിധ സാമ്പത്തിക തടസങ്ങളും നിലവിലില്ലെന്ന് മന്ത്രാലയം എക്സിൽ പങ്കുവെച്ച കുറിപ്പിൽ വിശദീകരിച്ചു.

'പിങ് ഷുൻ' എന്ന എണ്ണക്കപ്പൽ ഗുജറാത്തിലെ വാഡിനാറിലേക്ക് വരാനിരുന്നതാണെന്നും, എന്നാൽ പണമിടപാടിലെ പ്രശ്നങ്ങൾ കാരണം ഇത് ചൈനയിലേക്ക് തിരിച്ചുവിട്ടു എന്നുമായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, എണ്ണ വ്യാപാരരംഗത്തെ പ്രവർത്തന രീതികൾ മനസിലാക്കാതെയുള്ളതാണ് ഇത്തരം ആരോപണങ്ങളെന്ന് മന്ത്രാലയം പറഞ്ഞു. വാണിജ്യപരമായ ആവശ്യങ്ങൾക്കും വ്യാപാര ലാഭത്തിനും അനുസൃതമായി യാത്രക്കിടയിൽ കപ്പലുകളുടെ ലക്ഷ്യസ്ഥാനം മാറുന്നത് സ്വാഭാവികമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

വരും മാസങ്ങളിലും രാജ്യത്തിന് ആവശ്യമായ ക്രൂഡ് ഓയിൽ വിതരണം പൂർണമായും സുരക്ഷിതമാണ്. ഇതിന് തെളിവായി, 44,000 ടൺ ഇറാനിയൻ എൽപിജി വഹിച്ച് 'സീ ബേർഡ്' എന്ന കപ്പൽ ഏപ്രിൽ 2ന് മംഗളൂരു തുറമുഖത്ത് എത്തിയതായും ഇവിടെ ചരക്കിറക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി. വാണിജ്യപരമായ തീരുമാനങ്ങൾ എടുക്കാനും ഏത് രാജ്യത്ത് നിന്നും എണ്ണ വാങ്ങാനുമുള്ള പൂർണ സ്വാതന്ത്ര്യം എണ്ണക്കമ്പനികൾക്കുണ്ടെന്നും സർക്കാർ കൂട്ടിച്ചേർത്തു.

TAGS :

Next Story