പശുവിനെ ദേശീയ മൃഗമാക്കാനോ രാജ്യവ്യാപകമായി കശാപ്പ് നിരോധിക്കാനോ ഉള്ള നിർദേശം പരിഗണനയിലില്ല: കേന്ദ്ര നിയമമന്ത്രി
ഗോവധം പൂർണമായി നിരോധിക്കണമെന്ന ആവശ്യങ്ങൾ ഉയരുന്നുണ്ടെന്നും സോഷ്യൽ മീഡിയയിലടക്കം ഇത് വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നുണ്ടെന്നും മന്ത്രി സമ്മതിച്ചു

- Published:
30 May 2026 9:22 PM IST

ന്യൂഡൽഹി: പശുവിന് ദേശീയ മൃഗ പദവി നൽകുന്നതിനോ രാജ്യവ്യാപകമായി ഗോവധം നിരോധിക്കുന്നതിനോ ഉള്ള യാതൊരു നിർദേശവും നിലവിൽ പരിഗണനയിലില്ലെന്ന് കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാൾ. വിവിധ സംഘടനകളിൽ നിന്ന് ഇത്തരം ആവശ്യങ്ങൾ നിരന്തരം ഉയരുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. പശുവിനെ ദേശീയ മൃഗമാക്കണമെന്നും രാജ്യവ്യാപകമായി കശാപ്പ് നിരോധിക്കണമെന്നും ആവശ്യപ്പെട്ടുള്ള നിവേദനങ്ങൾ പാർലമെന്റ് അംഗങ്ങൾക്കും സർക്കാരിനും പതിവായി ലഭിക്കാറുണ്ടെന്ന് മേഘ്വാൾ പറഞ്ഞു.
നിലവിൽ മന്ത്രിസഭയുടെ പരിഗണനയിൽ ഇങ്ങനെയൊരു വിഷയമില്ല. സർക്കാരിന്റെയോ മന്ത്രിസഭയുടെയോ ഇടപെടൽ ആവശ്യമുള്ള ഘട്ടത്തിലേക്ക് ഏതെങ്കിലും നിർദേശം എത്തിയാൽ ഞങ്ങൾ അത് അറിയിക്കും. ഓരോ സംസ്ഥാനങ്ങളും അവരുടെ സാഹചര്യങ്ങളും യോഗ്യതകളും അനുസരിച്ചാണ് ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതെന്നും മന്ത്രി പറഞ്ഞു. 1950-ലെ സംസ്ഥാന നിയമപ്രകാരം കന്നുകാലി കശാപ്പ് നിയന്ത്രണങ്ങൾ ശക്തമാക്കാനുള്ള പശ്ചിമ ബംഗാളിലെ ബിജെപി സർക്കാരിന്റെ സമീപകാല നീക്കത്തെ പരാമർശിച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം.
ഗോവധം പൂർണമായി നിരോധിക്കണമെന്ന ആവശ്യങ്ങൾ ഉയരുന്നുണ്ടെന്നും സോഷ്യൽ മീഡിയയിലടക്കം ഇത് വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നുണ്ടെന്നും മന്ത്രി സമ്മതിച്ചു. ഹിന്ദു സംഘടനകൾ രാജ്യത്ത് ഗോവധം നിരോധിക്കണമെന്ന് ആവശ്യപ്പെടുമ്പോൾ, പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും രാജ്യവ്യാപകമായി ഗോവധം നിരോധിക്കണമെന്നും ആവശ്യപ്പെട്ട് നിരവധി മുസ്‌ലിം സംഘടനകളും മതപണ്ഡിതന്മാരും രംഗത്തെത്തിയിട്ടുണ്ട്. ഗോവധവുമായി ബന്ധപ്പെട്ട സംഘർഷങ്ങൾ കുറയ്ക്കാൻ ഇത്തരം നീക്കങ്ങൾ സഹായിക്കുമെന്ന് വാദിച്ച് ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് അധ്യക്ഷൻ മൗലാന അർഷാദ് മദനി ഈ ആവശ്യത്തെ പിന്തുണച്ചിരുന്നു.
പശുവിന് ദേശീയ മൃഗ പദവി നൽകുന്നത് ഗോവധവുമായി ബന്ധപ്പെട്ട് ആവർത്തിച്ചുണ്ടാകുന്ന തർക്കങ്ങൾ പരിഹരിക്കാൻ സഹായിക്കുമെങ്കിൽ അത് പരിഗണിക്കേണ്ടതാണെന്ന് മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരിയും പിന്തുണച്ചിരുന്നു. ഇസ്‌ലാം ഒരു പ്രത്യേക മൃഗത്തെത്തന്നെ ബലി നൽകണമെന്ന് നിർബന്ധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പശുവിനെ ബലി നൽകുന്നത് ഒഴിവാക്കാൻ അൻസാരി മുസ്‌ലിംകളോട് അഭ്യർഥിക്കുകയും ചെയ്തിരുന്നു.
Adjust Story Font
16
