Quantcast

'പവര്‍പോയിന്റ് പ്രസന്റേഷനല്ല, പ്രധാനമന്ത്രി പാര്‍ലമെന്റിലേക്ക് വരൂ'; സര്‍വകക്ഷി യോഗത്തെ വിമര്‍ശിച്ച് പ്രതിപക്ഷം

ഏതെങ്കിലും കോണ്‍ഫറന്‍സ് റൂമില്‍ പവര്‍പോയിന്റ് പ്രസന്റേഷന്‍ നടത്തുകയല്ല പ്രധാനമന്ത്രി ചെയ്യേണ്ടത്

MediaOne Logo

Web Desk

  • Published:

    18 July 2021 2:49 PM GMT

പവര്‍പോയിന്റ് പ്രസന്റേഷനല്ല, പ്രധാനമന്ത്രി പാര്‍ലമെന്റിലേക്ക് വരൂ; സര്‍വകക്ഷി യോഗത്തെ വിമര്‍ശിച്ച് പ്രതിപക്ഷം
X

പാര്‍ലമെന്റിന്റെ വര്‍ഷകാല സെഷനു മുന്നോടിയായി പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തെ വിമര്‍ശിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍. പ്രധാനമന്ത്രി പങ്കെടുക്കേണ്ടത് ഇത്തരം പവര്‍പോയിന്റ് പ്രസന്റേഷനില്‍ അല്ലെന്നും പാര്‍ലമെന്റ് സെഷനിലാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

പാര്‍ലമെന്റ് സമ്മേളനത്തില്‍ എല്ലാ പ്രശ്‌നങ്ങളെയും സംബന്ധിച്ച് ഉത്പാദനകരമായ ചര്‍ച്ച നടക്കുന്നതിനു വേണ്ടി സര്‍വകക്ഷി യോഗം ചേര്‍ന്നുവെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ പാര്‍ലമെന്റ് സമ്മേളനത്തിലാണ് പ്രധാനമന്ത്രി പങ്കെടുക്കേണ്ടതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറിക് ഒബ്രിയാന്‍ പ്രതികരിച്ചു. ഏതെങ്കിലും കോണ്‍ഫറന്‍സ് റൂമില്‍ പവര്‍പോയിന്റ് പ്രസന്റേഷന്‍ നടത്തുന്നതല്ല, പാര്‍ലമെന്റ് നടക്കാനിരിക്കെ, അവടെ ഹാജരാവുകയാണ് ചെയ്യേണ്ടതെന്നും എം.പി പറഞ്ഞു.

പ്രധാനമന്ത്രിക്കു പുറമെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, കേന്ദ്രമന്ത്രിയും രാജ്യസഭ നേതാവുമായ പിയൂഷ് ഗോയല്‍, പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി എന്നിവരും യോഗത്തില്‍ പങ്കെടുത്തതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

പാര്‍ലമെന്റിനെ അവഹേളിക്കുകയാണ് ബി.ജെ.പി ചെയ്യുന്നതെന്ന് തൃണമൂല്‍ കുറ്റപ്പെടുത്തി. പാര്‍ലമെന്റ് ചര്‍ച്ചകളെ ഗതിമാറ്റുന്നതിനാണ് ഇത്തരം അനൗപചാരിക ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നതെന്ന് മറ്റു പ്രതിപക്ഷ പാര്‍ട്ടികളും പറഞ്ഞു. ജനങ്ങളെ സംബന്ധിക്കുന്ന കാര്യങ്ങള്‍ പാര്‍ലമെന്റിലാണ് ആദ്യം ഉന്നയിക്കേണ്ടതെന്ന് സി.പി.എമ്മും ചൂണ്ടിക്കാട്ടി.

നാളെ ആരംഭിക്കുന്ന പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം ആഗസ്റ്റ് പതിമൂന്ന് വരെ നീണ്ടുനില്‍ക്കും. ആദ്യ ദിവസം പുതുതായി തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് അംഗങ്ങളെ പ്രധാനമന്ത്രി പരിചയപ്പെടുത്തും.

TAGS :

Next Story