Quantcast

'സ്പീക്കറുടെ നേതൃത്വത്തില്‍ ജനാധിപത്യത്തിനെതിരെ ആക്രമണം': ഈ ട്വീറ്റിന്‍റെ പേരില്‍ ജയിലില്‍ പോകാനും തയ്യാറെന്ന് മഹുവ മൊയ്ത്ര

കഴിഞ്ഞ മൂന്നു ദിവസമായി സ്പീക്കര്‍ ബി.ജെ.പി മന്ത്രിമാരെ മാത്രമാണ് സംസാരിക്കാന്‍ അനുവദിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2023-03-16 07:25:31.0

Published:

16 March 2023 7:17 AM GMT

Lok Sabha Ethics Committee approves report on allegations against Trinamool Congress MP Mahua Moitra.
X

മഹുവ മൊയ്ത്ര

ഡല്‍ഹി: ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര. പ്രതിപക്ഷത്തിന്‍റെ ശബ്ദം അടിച്ചമര്‍ത്താനാണ് സ്പീക്കര്‍ ശ്രമിക്കുന്നതെന്ന് മഹുവ മൊയ്ത്ര ആരോപിച്ചു.

"കഴിഞ്ഞ മൂന്നു ദിവസമായി സ്പീക്കര്‍ ബി.ജെ.പി മന്ത്രിമാരെ മാത്രമാണ് സംസാരിക്കാന്‍ അനുവദിക്കുന്നത്. എന്നിട്ട് ഒരു പ്രതിപക്ഷ അംഗത്തെ സംസാരിക്കാൻ അനുവദിക്കാതെ പാർലമെന്‍റ് നിർത്തിവയ്ക്കും. ജനാധിപത്യം ആക്രമിക്കപ്പെടുകയാണ്. സ്പീക്കർ അതിന് നേതൃത്വം നല്‍കുന്നു. ഈ ട്വീറ്റിന്റെ പേരിൽ ജയിലിൽ പോകാനും ഞാൻ തയ്യാറാണ്"- മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു.

സമാനമായ പരാതി കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയും ഉന്നയിച്ചു. അധിര്‍ രഞ്ജന്‍ ചൗധരി സ്പീക്കര്‍ക്ക് എഴുതിയ കത്തില്‍ പറയുന്നതിങ്ങനെ- "ഒരു ഇടവേളയ്ക്ക് ശേഷം 2023 മാർച്ച് 13ന് പാര്‍ലമെന്‍റ് പുനരാരംഭിച്ചതു മുതൽ, സർക്കാർ സ്പോൺസേർഡ് തടസ്സപ്പെടുത്തലാണ് നടക്കുന്നത്. പ്രതിപക്ഷത്തെ ഒരു വ്യക്തിയുടെ (രാഹുൽ ഗാന്ധി) പ്രതിച്ഛായ തകർക്കാൻ അധികാരത്തിലുള്ള പാർട്ടി ഗൂഢാലോചന നടത്തുന്നു. മന്ത്രിമാർ പോലും സഭാനടപടികൾ തടസ്സപ്പെടുത്താൻ ശബ്ദമുയർത്തുന്നുവെന്നത് എന്നെ അസ്വസ്ഥപ്പെടുത്തുന്നു. പ്രതിപക്ഷ പാർട്ടി നേതാക്കളുടെ ശബ്ദം കേൾപ്പിക്കുന്നില്ല".

ലണ്ടന്‍ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് ഭരണപക്ഷം എല്ലാ ദിവസവും പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും ബഹളം വെച്ചത്. അദാനി വിഷയം സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി അന്വേഷിക്കണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടു. ഇന്നും പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും രണ്ടു മണി വരെ നിര്‍ത്തിവെച്ചിരിക്കുകയാണ്.

Summary- Trinamool Congress MP Mahua Moitra has lashed out at Lok Sabha Speaker Om Birla, accusing him of not letting any Opposition MP speak in Parliament.





TAGS :

Next Story