സിറ്റിങ് ജഡ്ജിമാർക്കെതിരെ പത്ത് വർഷത്തിനിടെ ചീഫ് ജസ്റ്റിസിന് ലഭിച്ചത് 8600ലേറെ പരാതികൾ
2024ലാണ് ഏറ്റവും കൂടുതൽ പരാതി ലഭിച്ചത്- 1170 എണ്ണം.

- Updated:
2026-02-13 15:00:26.0

ന്യൂഡൽഹി: സിറ്റിങ് ജഡ്ജിമാർക്കെതിരെ സുപ്രിംകോടതി ചീഫ് ജസ്റ്റിന് മുമ്പാകെ പരാതിപ്രളയം. കഴിഞ്ഞ പത്ത് വർഷത്തിനിടെ സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് മുമ്പാകെ ലഭിച്ചത് 8,600ലേറെ പരാതികൾ. 2016- 2025 വർഷക്കാലയളവിൽ 8639 പരാതികളാണ് ജഡ്ജിമാർക്കെതിരെ ലഭിച്ചതെന്ന് നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ ലോക്സഭയെ അറിയിച്ചു.
2024ലാണ് ഏറ്റവും കൂടുതൽ പരാതി ലഭിച്ചത്- 1170 എണ്ണം. ജഡ്ജിമാർക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്കുമെതിരെ ലഭിക്കുന്ന പരാതികൾ 'ഇൻ-ഹൗസ് മെക്കാനിസം' വഴിയാണ് ജുഡീഷ്യറി കൈകാര്യം ചെയ്യുന്നത്. ജുഡീഷ്യൽ ജീവിതത്തിൽ സാർവത്രികമായി അംഗീകരിക്കപ്പെട്ട മൂല്യങ്ങൾ പാലിക്കാത്ത ജഡ്ജിമാർക്കെതിരെ ഉചിതമായ പരിഹാര നടപടികൾ സ്വീകരിക്കുന്നതാണ് 'ഇൻ-ഹൗസ് മെക്കാനിസം'.
സുപ്രിംകോടതി, ഹൈക്കോടതി ജഡ്ജിമാർക്കെതിരായ പരാതികൾ പരിശോധിക്കാൻ 1997ൽ സ്ഥാപിതമായ ആന്തരിക സംവിധാനമാണ് ഇത്. ജഡ്ജിമാരുടെ പെരുമാറ്റച്ചട്ടം ഉറപ്പാക്കുക, പെരുമാറ്റദൂഷ്യങ്ങൾ ആഭ്യന്തരമായി പരിഹരിക്കുക എന്നിവയാണ് ഇതിന്റെ ഉദ്ദേശ്യം.
ഉന്നത ജുഡീഷ്യറിയിലെ നിലവിലുള്ള ആഭ്യന്തര നടപടിക്രമമനുസരിച്ച്, സുപ്രിംകോടതി ജഡ്ജിമാർക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്കും എതിരായ പരാതികൾ സ്വീകരിക്കാൻ സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് അധികാരമുണ്ട്. അതുപോലെ, ഹൈക്കോടതി ജഡ്ജിമാരുടെ പെരുമാറ്റത്തിനെതിരായ പരാതികൾ സ്വീകരിക്കാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്കും അധികാരമുണ്ട്.
ഉന്നത ജുഡീഷ്യറിയിലെ അംഗങ്ങൾക്കെതിരായ പരാതികൾ കേന്ദ്രീകൃത പൊതു പരാതി പരിഹാര സംവിധാനത്തിലോ മറ്റേതെങ്കിലും രൂപത്തിലോ ലഭിക്കുകയാണെങ്കിൽ, അവ സ്വീകരിക്കാൻ കഴിവുള്ള ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്കോ സുപ്രിംകോടതി ചീഫ് ജസ്റ്റിസിനോ അയയ്ക്കുമെന്നും മന്ത്രി വ്യക്തമാക്കി. പരാതി ഗൗരവകരമാണെങ്കിൽ, സുപ്രിംകോടതി ചീഫ് ജസ്റ്റിന് ഒരു മൂന്നംഗ സമിതിയെ നിയോഗിച്ച് അന്വേഷണം നടത്താം.
Adjust Story Font
16
