'പാകിസ്താൻ ആഗോള ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നു'; യുഎന്നിൽ രൂക്ഷ പ്രതികരണവുമായി ഇന്ത്യ
തങ്ങളല്ല പഹൽഗാം ഭീകരാക്രണത്തിന് പിന്നിലെന്ന പാകിസ്താൻ വാദം പൊള്ളത്തരമാണെന്നും ഇന്ത്യൻ പ്രതിനിധി പറഞ്ഞു.

ന്യൂയോർക്ക്: ഐക്യരാഷ്ട്ര സഭയിൽ പാകിസ്താനെതിരെ രൂക്ഷ പ്രതികരണവുമായി ഇന്ത്യ. പാകിസ്താൻ ഒരു തെമ്മാടി രാഷ്ട്രമാണെന്ന് ഇന്ത്യൻ പ്രതിനിധി യോജിന പട്ടേൽ പറഞ്ഞു. പാകിസ്താൻ ആഗോള ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നു. അതിനു വേണ്ട എല്ലാ ഒത്താശയും നൽകുന്നതായും അവർ ആരോപിച്ചു.
ചില ഭീകരസംഘടനകളെ പാകിസ്താന് പിന്തുണയ്ക്കേണ്ടിവരുന്നുണ്ടെന്ന പ്രതിരോധമന്ത്രി ഖാജാ ആസിഫിന്റെ കുറ്റസമ്മതത്തിൽ അത്ഭുതമില്ലെന്നും യോജിന പട്ടേൽ പറഞ്ഞു. തങ്ങളല്ല പഹൽഗാം ഭീകരാക്രണത്തിന് പിന്നിലെന്ന പാകിസ്താൻ വാദം പൊള്ളത്തരമാണെന്നും ഇത്തരമൊരു വേദിയിൽവച്ച് എങ്ങനെയാണ് കള്ളം പറയാനാവുമെന്നും ഇന്ത്യൻ പ്രതിനിധി ചോദിച്ചു.
സ്കൈ ന്യൂസിന് നൽകിയ ഒരു അഭിമുഖത്തിലായിരുന്നു പാക് പ്രതിരോധമന്ത്രിയുടെ പരാമർശം. 'ഏകദേശം മൂന്ന് പതിറ്റാണ്ടുകളായി അമേരിക്കയ്ക്കും ബ്രിട്ടൻ ഉൾപ്പെടെയുള്ള പടിഞ്ഞാറൻ രാജ്യങ്ങൾക്കും വേണ്ടി ഞങ്ങൾ ഈ വൃത്തികെട്ട ജോലി ചെയ്തുവരികയാണ്'- എന്നായിരുന്നു ആസിഫ് പറഞ്ഞത്.
അതേസമയം, നിയന്ത്രണമേഖലയിൽ ഇന്നും പാക് പ്രകോപനം ഉണ്ടായി. സൈന്യം ശക്തമായ തിരിച്ചടിയാണ് നടത്തിയത്. പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിലെ 48 ടൂറിസ്റ്റ് കേന്ദ്രങ്ങൾ താത്ക്കാലികമായി അടച്ചു. പ്രതിഷേധം ഉയർന്നതോടെ ഭീകരരെന്ന് സംശയിക്കുന്നവരുടെ വീടുകൾ തകർത്തുന്നത് പ്രാദേശിക ഭരണകൂടങ്ങൾ നിർത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്.
Adjust Story Font
16