സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടി; ഇന്ത്യയ്ക്ക് വീണ്ടും കത്തെഴുതി പാകിസ്താൻ
നേരത്തെയും കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യക്ക് പാകിസ്താൻ കത്തയച്ചിരുന്നു

ഡൽഹി: സിന്ധു നദീജല കരാർ മരവിപ്പിച്ചതിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാട് ആവർത്തിച്ച് ഇന്ത്യ. നടപടിയിൽ അയവ് വരുത്തണമെന്ന പാക് ആവശ്യം രാജ്യം വീണ്ടും തള്ളി. ശശി തരൂർ ഉൾപ്പെടെ കോൺഗ്രസ് സംഘാംഗങ്ങൾ സർക്കാർ നടപടിയെ വാഴ്ത്തുമ്പോൾ ഇന്ത്യയുടെ വിദേശനയം പരാജയമെന്ന് കോൺഗ്രസ് വിലയിരുത്തി.
സിന്ധു നദീജല കരാർ മരവിച്ച നടപടി തുടരാൻ തന്നെയാണ് ഇന്ത്യൻ തീരുമാനം. ചർച്ചകൾക്ക് താൽപര്യമില്ലെന്ന് വ്യക്തമാക്കിയ വിദേശകാര്യമന്ത്രാലയം ,പാകിസ്താന് മുന്നിൽ എല്ലാ വാതിലുകളും കൊട്ടിയടച്ചു. ഉടമ്പടി സംബന്ധിച്ച ഇന്ത്യൻ ആശങ്കപരിഹരിക്കാൻ തയാറാണെന്ന കത്തിനുള്ള മറുപടിയായിട്ടാണ് രാജ്യം നിലപാട് ആവർത്തിച്ചത്.
പാക് ഭീകരതയെ ലോകരാജ്യങ്ങൾക്ക് മുന്നിൽ തുറന്ന് കാട്ടിയ സംഘങ്ങളുടെ വിദേശ പര്യടനം പൂർണ വിജയമാണെന്ന് മടങ്ങിയെത്തിയ എംപിമാർ അവകാശപ്പെടുന്നു. പഹൽഗാം ആക്രമണ ശേഷം പാകിസ്താൻ ആഗോളതലത്തിൽ ബഹിഷ്‌കരണം നേരിടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ലെന്ന് കോൺഗ്രസ് ജനറൽ സെകട്ടറി പവൻ ഖേഡ പറഞ്ഞു. ലോകബാങ്ക് സഹായം ഉൾപ്പെടെ പാകിസ്താന് ലഭിക്കുന്നു .ചൈനയിൽ നിന്നും ജെറ്റ് വിമാനങ്ങൾ ലഭിക്കുന്നു.
ഇന്ത്യൻ മണ്ണിൽ ഭീകരാക്രമണം നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് യുഎൻ സുരക്ഷാ കൗൺസിലിൻ്റെ തീവ്രവാദ വിരുദ്ധ സമിതി പുനസംഘടിപ്പിച്ചത്. വൈസ് ചെയർമാൻ സ്ഥാനം പാകിസ്താനാണ് ലഭിച്ചതെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടി.
Adjust Story Font
16

