'എന്തുകൊണ്ടാണ് ഷെഡ്യൂൾ മാറ്റിയത്?: അജിത് പവാറിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം
പൈലറ്റിന്റെ ആൽക്കഹോൾ ടെസ്റ്റ് പോസ്റ്റിറ്റീവായിരുന്നുവെന്നും വിമാനത്തിൽ കൂടുതൽ ഇന്ധനം നിറച്ചത് അപകട കാരണമായെന്നും രോഹിത് പവാർ പറഞ്ഞു

ന്യൂഡൽഹി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി മേധാവിയുമായ അജിത് പവാറിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. ആരോപണവുമായി എൻസിപി (എസ്പി) നേതാവും മഹാരാഷ്ട്ര എംഎൽഎയുമായ രോഹിത് പവാർ രംഗത്തെത്തി. പൈലറ്റ് മദ്യപിച്ചിരുന്നോയെന്ന സംശയമാണ് രോഹിത് മുന്നോട്ടുവച്ചത്. പൈലറ്റിന്റെ ആൽക്കഹോൾ ടെസ്റ്റ് പോസ്റ്റിറ്റീവായിരുന്നുവെന്നും വിമാനത്തിൽ കൂടുതൽ ഇന്ധനം നിറച്ചത് അപകട കാരണമായെന്നും രോഹിത് പവാർ പറഞ്ഞു.
പൈലറ്റിന് മേൽ സമ്മർദ്ദം ചെലുത്തിയതാണ് വിമാനാപകടത്തിലേക്ക് നയിച്ചത്. നിർബന്ധിത ലാൻഡിംഗിന് തെളിവുകൾ തന്റെ കൈവശമുണ്ടെന്ന് പവാർ അവകാശപ്പെട്ടു.
"എല്ലാവരുടെ മനസിലും ഇതൊരു അപകടമാണോ അതോ മറ്റെന്തെങ്കിലുമാണോയെന്ന ചോദ്യമുണ്ട് ?” അദ്ദേഹം പറഞ്ഞു. “വിമാനത്തിൽ അധിക ഇന്ധന ടാങ്കുകൾ ഉണ്ടായിരുന്നോ?, സിസിടിവി ദൃശ്യങ്ങൾ സ്കാൻ ചെയ്യണം. അങ്ങനെ ഉണ്ടായിട്ടുണ്ടെങ്കിൽ അത് നിയമവിരുദ്ധം മാത്രമല്ല, ഒരു ബോംബായും പ്രവർത്തിക്കുന്നു. ഇന്ധനം ലാഭിക്കാൻ പൈലറ്റിനോട് നിർദ്ദേശിച്ചോ?, എന്തുകൊണ്ടാണ് അവർ മറ്റൊരു റൗണ്ട് എബൗട്ട് എടുക്കാത്തത്? ലാൻഡിംഗിന് ഒരു ബദൽ മാർഗം ഉണ്ടായിരുന്നോ?” തുടങ്ങിയ ചോദ്യങ്ങളും അദ്ദേഹം മുന്നോട്ട് വയ്ക്കുന്നു.
"ജനുവരി 27 ന് വൈകുന്നേരം മുംബൈയിൽ നിന്ന് പൂനെയിൽ എത്താൻ ദാദ പോകേണ്ടതായിരുന്നു. പക്ഷെ എന്തുകൊണ്ടാണ് ഷെഡ്യൂൾ മാറ്റിയത്?. അദ്ദേഹത്തിന്റെ വാഹനവ്യൂഹവും തയ്യാറായിരുന്നു. ഒരു ഉന്നത നേതാവ് അദ്ദേഹത്തെ കാണാൻ വന്നു. അദ്ദേഹം വൈകിയത് കൊണ്ടാണ് യാത്രാ പദ്ധതി മാറ്റിയത്. തുടർന്ന് 28 ന് രാവിലെ യാത്ര ചെയ്യാൻ തീരുമാനിക്കുകയായിരുന്നു."
"ദാദ വിമാന യാത്രകളിൽ വളരെ ശ്രദ്ധാലുവായിരുന്നു.അതിൽ അദ്ദേഹം ഒരിക്കലും റിസ്ക് എടുത്തിരുന്നില്ല. കൃത്യസമയത്ത് വിമാനത്താവളത്തിലെത്തി, പക്ഷേ വൈകിയാണ് പോയത്." അജിത് പവാർ വിമാനാപകടത്തെക്കുറിച്ച് അന്വേഷിക്കാനും അന്വേഷണ ഏജൻസികളോട് പവാർ ആവശ്യപ്പെട്ടു. "AAIB (UK), BEA, NTSB - ഇവയിൽ ഏതെങ്കിലും ഒന്ന് സർക്കാർ അന്വേഷണത്തിന് പുറമെ അന്വേഷിക്കണം" എന്ന് അദ്ദേഹം പറഞ്ഞും.
Adjust Story Font
16

