Quantcast

'പ്രധാനമന്ത്രി അഴിമതിയെ എതിർക്കുന്നില്ല'; സത്യപാൽ മാലിക്കിന്റെ പ്രസ്താവന പങ്കു വച്ച് രാഹുൽ ഗാന്ധി

പുൽവാമ ആക്രമണത്തിന് ഉത്തരവാദി ആരെന്നതിന് ഉത്തരം ലഭിക്കണമെന്ന് എസ്.പി നേതാവ് മനോജ് സിങും പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2023-04-15 04:14:36.0

Published:

15 April 2023 4:10 AM GMT

Prime Minister, corruption, Rahul Gandhi, Satyapal Malik, latest malayalam news,
X

ന്യൂഡൽഹി: പ്രധാനമന്ത്രി അഴിമതിയെ എതിർക്കുന്നില്ലെന്ന സത്യപാൽ മാലിക്കിന്റെ പ്രസ്താവന പങ്കു വച്ച് രാഹുൽ ഗാന്ധി. പുൽവാമ ആക്രമണം സംബന്ധിച്ച് മാലിക്ക് നടത്തിയത് വലിയ വെളിപ്പെടുത്തലെന്ന് ജമ്മു കശ്മീർ കോൺഗ്രസ് നേതാവ് സൽമാൻ സോസ്. പുൽവാമ ആക്രമണത്തിന് ഉത്തരവാദി ആരെന്നതിന് ഉത്തരം ലഭിക്കണമെന്ന് എസ്.പി നേതാവ് മനോജ് സിങും പറഞ്ഞു.

രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് വീഴ്ച സംഭവിച്ചതായി ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക് വെളിപ്പെടുത്തിയിരുന്നു. വീഴ്ച മറച്ചുവെക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടെന്നും ദി വയറിനു നൽകിയ അഭിമുഖത്തിൽ സത്യപാൽ മാലിക് ആരോപിച്ചിരുന്നു.

ആക്രമണം ബിജെപി രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ചെന്നും അദ്ദേഹം പറഞ്ഞു. പുൽവാമ ഭീകരാക്രമണത്തിന് കാരണം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വീഴ്ചയാണ്. ജവാന്മാരെ കൊണ്ടുപോകാൻ സിആർപിഎഫ് വിമാനം ആവശ്യപ്പെട്ടു. പക്ഷെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അത് നിരസിക്കുകയായിരുന്നു.

ഈ വീഴ്ച മറച്ചുവെക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും തന്നോട് നേരിട്ട് ആവശ്യപ്പെട്ടെന്നും സത്യപാൽ മാലിക് വ്യക്തമാക്കി. അതേസമയം രാജ്യത്ത് നടക്കുന്ന അഴിമതിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് യാതൊരു പ്രശ്നമില്ലെന്നും സത്യപാൽ മാലിക്ക് പറഞ്ഞു.

2019 ഫെബ്രുവരി 14നാണ് ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിലെ അവന്തിപോറയിൽ സിആർപിഎഫ്‌ വാഹനവ്യൂഹത്തിനു നേരെ നടന്ന ആക്രമണത്തിൽ 49 ജവാന്മാർക്ക് ജീവൻ നഷ്ടമായത്. കേന്ദ്ര റിസർവ് പൊലീസ് സേനയിലെ 2500 ഓളം സൈനികർ 78 ബസുകളിലായി ജമ്മുവിൽ നിന്നും ശ്രീനഗറിലേക്ക് സഞ്ചരിക്കുകയായിരുന്നു.

ദേശീയപാത 44ൽ അവന്തി പുരയ്ക്കടുത്ത് സ്ഫോടക വസ്തുക്കൾ നിറച്ച സ്കോർപിയോ വാൻ, വാഹന വ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. ഉഗ്രഫോടനത്തിൽ ചിന്നിച്ചിതറിയ ബസിലെ 49 സൈനികർ തൽക്ഷണം കൊല്ലപ്പെട്ടു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. വീരമൃത്യു വരിച്ചവരിൽ വയനാട് ലക്കിടി സ്വദേശി വി.വി വസന്തകുമാറുമുണ്ടായിരുന്നു.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. തുടർന്ന് ഇന്ത്യ തിരിച്ചടിച്ചു. ആക്രമണത്തിന്റെ 12-ാം ദിനം പാകിസ്താനിലെ ബാലാക്കോട്ടിലെ ഭീകരപരിശീലന കേന്ദ്രം മിന്നലാക്രമണത്തിൽ തകർത്തു.

അതേസമയം, ഭീകരാക്രമണ വിഷയത്തിൽ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വിരമിച്ച അർധസൈനികരുടെ സംഘടനകൾ രം​ഗത്തെത്തിയിരുന്നു. ഇക്കാര്യത്തില്‍ ആത്മാര്‍ഥതയില്ലാത്ത നിലപാടാണ് മോദി സര്‍ക്കാരിനെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ഫെബ്രുവരിയിൽ ജന്തർ മന്തറിൽ അഖിലേന്ത്യ കോൺഫെഡറേഷൻ ഓഫ് എക്‌സ്‌ പാരാമിലിട്ടറി മർട്ടിയർ വെൽഫെയർ അസോസിയേഷൻ ധർണ നടത്തി.

സ്വന്തം പാര്‍ട്ടിയാണെങ്കില്‍ പോലും ബിജെപിക്കും മോദിക്കുമെതിരെ നേരത്തെയും വിമർശനങ്ങളുമായി രം​ഗത്തെത്തിയിട്ടുള്ള ആളാണ് മുൻ മേഘാലയ ഗവര്‍ണര്‍ കൂടിയായ സത്യപാല്‍ മാലിക്. കർഷക സമര സമയത്തും അദ്ദേഹം മോദിയെ കടന്നാക്രമിച്ചിരുന്നു. മോദിക്ക് ധാര്‍ഷ്ട്യമെന്നായിരുന്നു മാലികിന്‍റെ വിമര്‍ശനം.

പ്രധാനമന്ത്രിയുമായി കര്‍ഷകസമരം ചര്‍ച്ച ചെയ്യാന്‍ പോയിരുന്നെന്നും എന്നാല്‍ അഞ്ചു മിനിറ്റിനുള്ളില്‍ തര്‍ക്കിച്ചു പിരിയുകയും ചെയ്തെ‌ന്ന് അദ്ദേഹം പറഞ്ഞു. 500 കര്‍ഷകര്‍ കര്‍ഷകര്‍ മരിച്ചെന്ന് അറിയിച്ചപ്പോള്‍ അവരെനിക്ക് വേണ്ടിയിട്ടാണോ മരിച്ചത് എന്ന പ്രധാനമന്ത്രിയുടെ മറുചോദ്യമാണ് മാലികിനെ ചൊടിപ്പിച്ചത്. തുടര്‍ന്ന് ഹരിയാനയിലെ ദാദ്രിയില്‍ നടന്ന പൊതുപരിപാടിയില്‍ മോദിക്കെതിരെ അദ്ദേഹം ആഞ്ഞടിക്കുകയും ചെയ്തിരുന്നു.

TAGS :

Next Story